കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം: 400 പേര്‍ കൊല്ലപ്പെട്ടു; 250 ലേറെ പേര്‍ക്ക് പരിക്ക്

കാബൂളിലെ ആശുപത്രിക്ക് നേരെ പാക് ആക്രമണം: 400 പേര്‍ കൊല്ലപ്പെട്ടു; 250 ലേറെ പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആശുപത്രിക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടു. 250 ലേറെ പേര്‍ക്ക് പരിക്കേറ്റു. കാബൂളില്‍ 2000 ബെഡ് സൗകര്യമുള്ള ആശുപത്രി കെട്ടിടത്തിന് നേരെ രാത്രിയിലാണ് ആക്രമണം ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

അഫ്ഗാനിലെ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും സാധാരണക്കാരായ ജനങ്ങളെ ബാധിച്ചിട്ടില്ലെന്നുമാണ് പാകിസ്ഥാന്റെ വിശദീകരണം. ആശുപത്രിയെ ലക്ഷ്യമിട്ടിട്ടില്ല. സിവിലിയന്‍സ് കൊല്ലപ്പെട്ടുവെന്ന അഫ്ഗാന്റെ വാദം അടിസ്ഥാനരഹിതമാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സയിദി വ്യക്തമാക്കി.

അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളും അവരെ പിന്തുണക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതുമായ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നാണ് മൊഷറഫ് സയിദിയുടെ പ്രതികരണം.

ആക്രമണത്തെ അപലപിച്ച് അഫ്ഗാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്‍ രംഗത്ത് വന്നു. കാബൂളിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണം വേദനിപ്പിക്കുന്നതും ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് റാഷിദ് ഖാന്‍ എക്സില്‍ കുറിച്ചു. ജനങ്ങളെയും അവരുടെ വീടുകളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ലക്ഷ്യം വെക്കുന്നത് യുദ്ധ കുറ്റകൃത്യമാണ്. മനുഷ്യ ജീവിതങ്ങളോടുള്ള പ്രത്യേകിച്ച് പുണ്യമാസത്തിലെ ഈ ക്രൂരത വേദനാജനകവും ആശങ്കാജനകവുമാണ്. അത് ഭിന്നതയ്ക്കും വിദ്വേഷത്തിനും വഴിവെക്കുമെന്നും റാഷിദ് ഖാന്‍ പറഞ്ഞു.

ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ശക്തമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.