'പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും'; ദുബായിലെ ചര്‍ച്ച മാധ്യമ സൃഷ്ടിയെന്ന് ശശി തരൂര്‍

'പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും'; ദുബായിലെ ചര്‍ച്ച മാധ്യമ സൃഷ്ടിയെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: തന്നെ സിപിഎമ്മിലേയ്ക്ക് എത്തിക്കാനുള്ള ചര്‍ച്ച ദുബായില്‍ നടന്നെന്ന വാര്‍ത്ത തള്ളി ശശി തരൂര്‍. ദുബായില്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം മാധ്യമ സൃഷ്ടിയാണ്. പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് പറയും. അതിനുള്ള അവസരം വരുമെന്നാണ് വിശ്വാസമെന്നും അദേഹം പറഞ്ഞു.

ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാഞ്ഞത് അവര്‍ ക്ഷണിച്ച സമയത്ത് താന്‍ അവിടെ ഇല്ലാത്തതുകൊണ്ടാണ്.കൂടുതല്‍ പറയാനില്ല, കൂടുതല്‍ പറഞ്ഞാല്‍ വീണ്ടും ചോദ്യങ്ങള്‍ വരും. പ്രതികരണത്തിനുള്ള സമയം ഇതല്ല. സമയം വരുമ്പോള്‍ സംസാരിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.

നേതൃത്വവുമായി ചര്‍ച്ച ഉണ്ടാകുമെന്നുള്ള സൂചനയാണ് തരൂര്‍ നല്‍കിയത്. മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി കൈകൊടുക്കാന്‍ മടിച്ച തരൂര്‍ ഇടതിന് കൈകൊടുക്കുമോ എന്നതാണ് നിലവിലെ ചര്‍ച്ച. രാഹുല്‍ അപമാനിച്ചെന്ന വികാരമുള്ള ശശി തരൂരിനെ കൂടെ കൂട്ടാനാണ് സിപിഎമ്മിന്റെ നീക്കമെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള പ്രവാസി വ്യവസായിയാണ് ഇടനിലക്കാരന്‍ എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്.

എന്നാല്‍ കൂടിക്കാഴാചയും ചര്‍ച്ചയും നടന്നെന്ന വാര്‍ത്തകള്‍ പൂര്‍ണമായി തള്ളിയിരിക്കുകയാണ് തരൂര്‍. ദുബായില്‍ നിന്ന് തരൂര്‍ ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയത് ചൊവ്വാഴ്ച രാത്രിയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.