ഒപിയും അധ്യാപനവും ബഹിഷ്‌കരിക്കും; സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

ഒപിയും അധ്യാപനവും ബഹിഷ്‌കരിക്കും; സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരം കടുപ്പിക്കും. ഒപിയും അധ്യാപനവും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മെഡിക്കല്‍ കോളജ് അധ്യാപക സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തില്‍ ഏറെയായി നടത്തി വരുന്ന സമര പരിപാടികളുടെ അടുത്ത ഘട്ടമായാണ് അനിശ്ചിതകാല ഒപി, അധ്യാപന ബഹിഷ്‌കരണം നടത്തുന്നത്. ഇതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചേക്കും. ഫെബ്രുവരി ഒന്‍പത് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും 11 മുതല്‍ സര്‍വകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്നും ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.

കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, പോസ്റ്റ്‌മോര്‍ട്ടം എന്നിവയെ നിലവിലെ പ്രതിഷേധ പരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് പല തവണ മന്ത്രി തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും നടപടികളുണ്ടായില്ല എന്നും സംഘടന കുറ്റപ്പെടുത്തി.

രോഗികള്‍ക്ക് ആനുപാതികമായ തസ്തികകള്‍ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക നല്‍കുക, പ്രവേശന തസ്തികയിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് 2025 ജൂലൈ ഒന്ന് മുതല്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.