'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, കൂടെയുള്ളവരെ ചേർത്ത് പിടിക്കണം'; സി ജെ റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ

'കുടുംബത്തോട് ക്ഷമ ചോദിക്കുന്നു, കൂടെയുള്ളവരെ ചേർത്ത് പിടിക്കണം'; സി ജെ റോയിയുടെ ഡയറിയിൽ ആത്മഹത്യ കുറിപ്പിന് സമാനമായ വിവരങ്ങൾ


ബംഗളൂരു: ഇൻകം ടാക്സ് റെയ്ഡിനിടെ കോണ്‍ഫിഡൻ്റ് ഗ്രൂപ്പ് ഉടമ ഡോ. സി. ജെ റോയ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. റോയിയുടെ ഡയറിയിൽ ആത്മഹത്യാ കുറിപ്പിന് സമാന വിവരങ്ങളാണ് കണ്ടെത്തിയത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുണ്ട്.

വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടതായും ഡയറിയിൽ എഴുതിയിരിക്കുന്നു. താൻ പണം നൽകാനുള്ളവരുടെ വിവരങ്ങളും ഇനി കമ്പനിയെ എങ്ങനെ നയിക്കണം എന്നും കുറിപ്പിലുണ്ട്. കുറെ കാലമായി കൂടെ ഉള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും കുറിപ്പിൽ ആവശ്യപ്പെടുന്നു.

റോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി. ജെ ജോസഫ് പരാതി നൽകിയിരുന്നു. കേസിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് കർണാടക സിഐഡി അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണത്തിന്റെ നേതൃത്വം. റോയി തനിക്കൊപ്പമാണ് ഓഫീസിൽ എത്തിയതെന്നും ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് പിന്നാലെ സ്വന്തം മുറിയിലേക്ക് പോകുകയായിരുന്നു എന്നും ടി. ജെ ജോസഫ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ റോയിയുടെ കുടുംബം ഉന്നയിച്ച ആരോപണം പ്രത്യേക അന്വേഷണ സംഘം തള്ളിയിരുന്നു. റോയ് മരിക്കുന്നതിന് മുൻപ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തില്ലെന്നാണ് കണ്ടെത്തൽ. കോൺഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.