സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച അന്‍വര്‍ സാദത്ത് എംഎല്‍എയുടെ ശ്രമം വാച്ച് ആന്‍ഡ് വാര്‍ഡന്‍മാര്‍ തടഞ്ഞു. സഭ താല്‍കാലികമായി നിര്‍ത്തിവച്ച ശേഷം 21 മിനിറ്റിന് ശേഷം പുനരാരംഭിച്ചു.

മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ടി.വി ഇബ്രാഹിം എംഎല്‍എയും ഡയസില്‍ കയറി. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടാം തവണയും സഭ നിര്‍ത്തിവച്ചു. ശരണം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭ ആരംഭിച്ച അന്ന് മുതല്‍ സ്വര്‍ണം കട്ടത് ആരപ്പാ എന്ന് ചോദിച്ചു മുദ്രാവാക്യം വിളിക്കുകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന സമരത്തിന് ഒരു പ്രാധാന്യവും മാധ്യമങ്ങളിലൂടെ കിട്ടുന്നില്ല. അതുകൊണ്ടാണ് ഇന്നിപ്പോള്‍ ഇങ്ങനെ ഒരു സമരവുമായി എത്തിയിരിക്കുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. സഭയില്‍ പ്രതിപക്ഷം പേക്കൂത്ത് കാണിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

യഥാര്‍ഥ അന്വേഷണത്തെ അട്ടിമറിക്കാനാണ് പ്രതിപക്ഷ സമരമെന്ന് മന്ത്രി പി.രാജീവ് കുറ്റപ്പെടുത്തി. ഹൈക്കോടതിക്കല്ലാതെ ഇത് സംബന്ധിച്ച് മറ്റാര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല. തെറ്റായ വഴിയിലൂടെ അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ഹൈക്കോടതി പറയുന്നത് പ്രതിപക്ഷത്തെ പറ്റിയാണെന്നുമായിരുന്നു പി.രാജീവ് പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.