രണ്ട് ദിവസം അജിത് ഡോവല്‍ തുമ്പയില്‍ തങ്ങി; പി.എസ്.എല്‍.വി പരാജയം അന്വേഷിക്കാനെന്ന് സൂചന

രണ്ട് ദിവസം അജിത് ഡോവല്‍ തുമ്പയില്‍ തങ്ങി; പി.എസ്.എല്‍.വി പരാജയം അന്വേഷിക്കാനെന്ന് സൂചന

തിരുവനന്തപുരം: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി മടങ്ങി. രണ്ട് ദിവസം തുമ്പയിലെ വി.എസ്.എസ്.സി കേന്ദ്രത്തില്‍ തങ്ങിയ ശേഷമായിരുന്നു മടക്കം. പി.എസ്.എല്‍.വി റോക്കറ്റ് പരാജയം പരിശോധിക്കാനാണ് സന്ദര്‍ശനമെന്നാണ് സൂചന.

ഡോവല്‍ രണ്ട് ദിവസവും തങ്ങിയത് തുമ്പയിലെ വി.എസ്.എസ്.സി കേന്ദ്രത്തില്‍ തന്നെയായിരുന്നു. കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് സൂചന. അടുത്തിടെ പി.എസ്.എല്‍.വിയുടെ രണ്ട് പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇവ രണ്ടും സുപ്രധാനമായ ഉപഗ്രഹങ്ങളുടെ വിക്ഷേപണമായിരുന്നു.

പിഎസ്എല്‍വി തുടര്‍ച്ചയായി രണ്ടാം തവണയും പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ ആശങ്കയിലാക്കിയിരുന്നു. ജനുവരി 12 ന് നടന്ന രണ്ടാം വിക്ഷേപണവും പരാജയമായിരുന്നു. വിദേശത്തു നിന്നുള്ളവ ഉള്‍പ്പെടെ 16 ഉപഗ്രഹങ്ങള്‍ വഹിച്ച പിഎസ്എല്‍വി-സി62 ദൗത്യം ലക്ഷ്യം കാണാതെ തകരുകയായിരുന്നു. ഇന്ത്യന്‍ ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയും റോക്കറ്റിലുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം മേയിലെ പിഎസ്എല്‍വി-സി 61 വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.

പരീക്ഷണങ്ങള്‍ പരാജയപ്പെട്ടത് സംബന്ധിച്ച് വി.എസ്.എസ്.സി ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയിരുന്നു. ഇത് പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് അജിത് ഡോവലിനെ ചുമതലപ്പെടുത്തിയെന്നാണ് വിവരം.

അജിത് ഡോവല്‍ ഒരു വിദഗ്ധനുമായാണ് വി.എസ്.എസ്.സിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് വിവരം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.