ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. എസ്ഐടി റിപ്പോർട്ട് പരിഗണിച്ചാണ് വിധി പറഞ്ഞത്. സ്വാഭാവിക ജാമ്യം പ്രതിയുടെ നിയമപരമായ അവകാശമാണെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്.

കുറ്റപത്രം നൽകാൻ വൈകിയതോടെയാണ് ജാമ്യത്തിന് വഴിയൊരുങ്ങിയത്. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പോറ്റി ഇന്ന് തന്നെ പുറത്തിറങ്ങും. പത്തനംതിട്ടയിൽ പ്രവേശിക്കാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ആഴ്ചയിൽ രണ്ട് തവണ ഹാജരാകണം, അന്വേഷണസംഘം ആവശ്യപ്പെടുന്ന സമയത്തും ഹാജരാകണം, എന്നിങ്ങനെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

2025 ഒക്ടോബർ 17നാണ് ദ്വാരപാലക ശിൽപ്പ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജനുവരി 21ന് ദ്വാരപാലക കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ 2025 നവംബർ മൂന്നിനായിരുന്നു പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.