'ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്റെ ഗൂഢാലോചന': എപ്സ്റ്റീന്‍ ഫയലുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

'ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്റെ ഗൂഢാലോചന': എപ്സ്റ്റീന്‍ ഫയലുകളില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നീക്കം നടന്നിരുന്നതായി അമേരിക്കന്‍ നിയമവകുപ്പ് പുറത്തു വിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ വെളിപ്പെടുത്തല്‍. മുന്‍ വൈറ്റ് ഹൗസ് ഉപദേശകന്‍ സ്റ്റീവ് ബാനന്‍ ആണ് ഈ ആസൂത്രിത അട്ടിമറിക്ക് ശ്രമം നടത്തിയിരുന്നതെന്നും പുറത്തു വന്ന രേഖകള്‍ വ്യക്തമാക്കുന്നു.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉദാരമായ നിലപാടുകളോട് തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനായ ബാനന് യോജിപ്പില്ലായിരുന്നു. അവ തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് തടസമായാണ് ബാനന്‍ കണ്ടിരുന്നത്. അഭയാര്‍ഥി പ്രശ്‌നം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ മാര്‍പാപ്പ സ്വീകരിച്ച ശക്തമായ നിലപാടുകളെ അദേഹം മുന്‍പ് തന്നെ വിമര്‍ശിച്ചിരുന്നു.

2019ല്‍ ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ ആശയ വിനിമയത്തില്‍, മാര്‍പാപ്പയെ താഴെയിറക്കുമെന്ന് ബാനന്‍ വ്യക്തമായി പറഞ്ഞിരുന്നു. ഇതിനായി ഒരു ഡോക്യുമെന്ററി നിര്‍മിച്ച് മാര്‍പാപ്പയുടെ പ്രതിച്ഛായ തകര്‍ക്കാനും അദേഹം പദ്ധതിയിട്ടു. ഇറ്റലിയിലെ ഒരു പുരാതന ആശ്രമം കേന്ദ്രീകരിച്ച് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ക്കായി ഒരു പരിശീലന കേന്ദ്രം തുടങ്ങാനും ബാനന്‍ ശ്രമിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആശയപരമായി എതിര്‍പ്പുള്ള വത്തിക്കാനിലെ ചില ഉന്നത പുരോഹിതരുമായി ചേര്‍ന്ന് സഭയ്ക്കുള്ളില്‍ ഭിന്നതയുണ്ടാക്കുകയും മാര്‍പാപ്പയെ നിഷ്‌കാസിതനാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാല്‍ ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഇടപെടലിലൂടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.