'മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പരിഗണിക്കില്ല'; സീറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി കെ.സി വേണുഗോപാല്‍

'മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പരിഗണിക്കില്ല'; സീറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി  കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ മുന്നറിയിപ്പ്. മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് വേണുഗോപാല്‍ കെപിസിസി നേതൃയോഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

മാധ്യമങ്ങളില്‍ ബോധപൂര്‍വം പേര് വരുത്തുന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കും. അവസരം ലഭിക്കുന്നവര്‍ തോറ്റാല്‍ പിന്നീട് പരിഗണിക്കില്ലെന്നും അദേഹം വ്യക്തമാക്കി. പരാജയപ്പെടുന്നവരെ കോര്‍പറേഷനില്‍ പോലും പരിഗണിക്കില്ല. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ.സിയുടെ മുന്നറിയിപ്പ്.

തന്നെ ഗുണ്ട എന്നു വിശേഷിപ്പിച്ച മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയോട് രാഹുല്‍ ഗാന്ധിയുടെ ഗുണ്ട എന്നാണ് അദേഹം കരുതുന്നതെങ്കില്‍ അങ്ങനെ കരുതിക്കോട്ടെയെന്നും കെ.സി വേണുഗോപാല്‍ പ്രതികരിച്ചു.

എല്ലാവര്‍ക്കും സ്പേസ് ഉള്ള സാഹചര്യം കോണ്‍ഗ്രസ് ഭരണത്തില്‍ ഉണ്ടാകും. അവസരങ്ങള്‍ എല്ലാവരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളില്‍ എല്ലാവരുമായി ചര്‍ച്ച നടക്കുന്നു. കേരളത്തില്‍ പി.ആര്‍ കൊണ്ട് ജീവിക്കുന്ന ആള്‍ മുഖ്യമന്ത്രിയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

അന്തിമ വോട്ടര്‍ പട്ടിക സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളോട് കെപിസിസി യോഗം നിര്‍ദേശിച്ചു. എസ്ഐആറില്‍ പുറത്തായവരെ കണ്ടെത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ വിജയം നേടിയതില്‍ സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ കാണിച്ച ജാഗ്രത വലിയ ഘടകമായിരുന്നെന്നും നേതൃയോഗം വിലയിരുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.