'അതിര്‍ത്തിയില്‍ ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ഇന്ത്യ പൊളിച്ചത് എഐ സഹായത്തോടെ': ജനറല്‍ ദിനേഷ് സിങ് റാണ

 'അതിര്‍ത്തിയില്‍ ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ഇന്ത്യ പൊളിച്ചത് എഐ സഹായത്തോടെ': ജനറല്‍ ദിനേഷ് സിങ് റാണ

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകള്‍ ഉപയോഗിച്ച് ഇന്ത്യ വിജയകരമായി പരാജയപ്പെടുത്തി.

ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി 2026 ല്‍ സംസാരിക്കവെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് ചീഫ് ലഫ്റ്റനന്റ് ജനറല്‍ ദിനേഷ് സിങ് റാണയാണ് ഈ വിവരം വെളിപ്പെടുത്തിയത്. ആധുനിക യുദ്ധം, തന്ത്രപരമായ സിദ്ധാന്തങ്ങള്‍, ദേശീയ സുരക്ഷാ ആസൂത്രണം എന്നിവയെ എഐ പരിവര്‍ത്തനം ചെയ്യുകയാണെന്നും അദേഹം സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

തര്‍ക്ക മേഖലയിലെ ചൈനീസ് സാന്നിധ്യത്തെക്കുറിച്ച് സൂചനകള്‍ നല്‍കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതും ചെലവ് കുറഞ്ഞതുമായ എഐ സംവിധാനം സഹായിച്ചതായി ലെഫ്. ജനറല്‍ റാണ പറഞ്ഞു. 'അവര്‍ എന്തോ ഒരു കാര്യത്തിന് തയ്യാറെടുക്കുന്നത് എഐ സംവിധാനത്തിലൂടെ നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞു. അവരുടെ നീക്കത്തിന്റെ സമയം പ്രവചിക്കാനും ഞങ്ങള്‍ക്ക് കൃത്യമായി കഴിഞ്ഞു.

അഭൂതപൂര്‍വമായ നീക്കമായിരുന്നു ചൈന നടത്തിയത്. എഐ സഹായത്തോടെ സമയബന്ധിതമായി രഹസ്യാന്വേഷണ വിഭാഗം പ്രവര്‍ത്തിച്ചു. ഇതിലൂടെ സേനയെ കൃത്യമായി വിന്യസിച്ച് ഒഴിപ്പിക്കല്‍ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി ഇന്ത്യന്‍ ഭാഗത്ത് ആര്‍ക്കും ജീവന്‍ നഷ്ടമായില്ല.

ഇന്ത്യ ഒരു സൂപ്പര്‍ പവര്‍ ആകാന്‍ ആഗ്രഹിക്കുമ്പോള്‍, ഉത്തരവാദിത്തമുള്ള ആണവ ശക്തിയായിരിക്കുന്നതുപോലെ നമ്മള്‍ ഉത്തരവാദിത്തമുള്ള ഒരു എഐ ശക്തിയായും മാറണമെന്ന് ദിനേഷ് സിങ് റാണ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.