വാഷിങ്ടൺ : ആണവ നിർവ്യാപന ചർച്ചകൾക്കിടെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുന്നോട്ടുവെച്ച ആണവ നിബന്ധനകൾ അംഗീകരിക്കാൻ ഇറാന് പത്തു ദിവസത്തെ സമയം അനുവദിച്ചിരിക്കുകയാണ്.
യൂറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ ഉപേക്ഷിക്കണമെന്നുമാണ് പ്രധാന ആവശ്യം. അല്ലാത്തപക്ഷം മോശമായ പ്രത്യാഘാതങ്ങൾ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാനെതിരായ സൈനിക നടപടികൾക്ക് സജ്ജമാണെന്ന് പെന്റഗൺ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുഎസ് സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.
അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് തുറന്ന ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്രസഭയ്ക്ക് കത്തയച്ചു. മേഖലയിൽ അമേരിക്ക സൈനിക ശേഷി വർധിപ്പിക്കുന്നത് ഇറാനെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ മേഖലയിലെ യുഎസ് സൈനിക സംവിധാനങ്ങൾക്ക് നേരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ കത്തിൽ വ്യക്തമാക്കുന്നു.