ധാക്ക: ഇന്ത്യക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് പുനരാരംഭിച്ചു. വഷളായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധം പുനക്രമീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു.
ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് നടപടി. രണ്ട് മാസം മുന്‍പാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ ബംഗ്ലാദേശ് നിര്‍ത്തി വെച്ചത്.
ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടന്‍ പുനസ്ഥാപിക്കുമെന്ന് ഒരു മുതിര്‍ന്ന ഇന്ത്യന്‍ കോണ്‍സുലാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് ഈ നീക്കം.
ഇന്ത്യാ വിരുദ്ധ യുവ നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും നയതന്ത്ര ബന്ധത്തിലുണ്ടായ തകര്‍ച്ചയെയും തുടര്‍ന്ന് ഇരു രാജ്യങ്ങളും ഡിസംബറില്‍ വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു.
ഹാദിയുടെ മരണം ബംഗ്ലാദേശില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഇത് ഇന്ത്യാ വിരുദ്ധ നിലപാട് ശക്തമാക്കുകയും കടുത്ത നയതന്ത്ര പിരിമുറുക്കങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.
ഷെയ്ഖ് ഹസീന സര്‍ക്കാര്‍ പുറത്തായ ശേഷം അധികാരത്തില്‍ വന്ന ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നു വരവും ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ് ലഭിക്കുന്നത്.
സേവനങ്ങള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് എല്ലാ വിഭാഗത്തിലുള്ള വിസ സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ടെന്നും ഹൈക്കമ്മിഷന്‍ വ്യക്തമാക്കി.