'ഇറാന്റെ ഭീകര ശൃംഖലയുടെ തല വെട്ടി': ഖൊമേനിയെ വധിച്ചത് തങ്ങളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

'ഇറാന്റെ ഭീകര ശൃംഖലയുടെ തല വെട്ടി': ഖൊമേനിയെ വധിച്ചത് തങ്ങളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ജെറുസലേം: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖൊമേനിയെ വധിച്ചത് തങ്ങളാണെന്ന് ഇസ്രയേല്‍. ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള ഖൊമേനിയുടെ ആസ്ഥാനത്തിന് നേരെ ഇസ്രയേല്‍ വ്യോമസേന നടത്തിയ കൃത്യമായ മിസൈല്‍ ആക്രമണത്തിലാണ് അദേഹം വധിക്കപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു.

'ഇസ്രയേലിനെ നശിപ്പിക്കാനുള്ള പദ്ധതികളുടെ മുഖ്യ സൂത്രധാരനും മേഖലയിലെ ഭീകര ഗ്രൂപ്പുകളുടെ നിയന്താവുമായിരുന്നു ഖമേനി. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകര ശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നത്. അങ്ങനെ പതിറ്റാണ്ടുകള്‍ നീണ്ട ഭീകര ഭരണത്തിന് തങ്ങള്‍ അവസാനം കുറിച്ചു' - ഐഡിഎഫ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിനിടെ ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശമിറക്കി. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുതെന്ന് അദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു.

അടിച്ചമര്‍ത്തലിന്റെ ചങ്ങലകളില്‍ നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങള്‍ അമേരിക്കയും ഇസ്രായേലും ഒരുക്കും. ദശലക്ഷക്കണക്കിന് ഇറാന്‍ പൗരന്മാര്‍ക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്ന് പറഞ്ഞ നെതന്യാഹു, ഈ അവസരം ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണെന്നും ഓര്‍മിപ്പിച്ചു.

പേര്‍ഷ്യന്‍, കുര്‍ദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചു നിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്നും വരും ദിവസങ്ങളില്‍ ഇറാന്റെ ഭരണകൂട കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് ലക്ഷ്യങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.