ജറുസലേം: ഇസ്രയേലിന്റെ വിഖ്യാതമായ 'അയേൺ ഡോം' വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്ന് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം. ജറുസലേമിനടുത്തുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ബാലിസ്റ്റിക് മിസൈൽ പതിച്ച് ഒമ്പത് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച ഇറാൻ്റെ തിരിച്ചടിയിൽ ഇസ്രായേലിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും മാരകമായ സംഭവമാണിത്.
ഇസ്രായേലിന്റെ അത്യാധുനികമായ അയേൺ ഡോം സംവിധാനം പല മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തെങ്കിലും ചില മിസൈലുകൾ പ്രതിരോധം ഭേദിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുകയായിരുന്നു. ബീറ്റ് ഷെമെഷ് നഗരത്തിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ ഏകദേശം 30 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് മാഗൻ ഡേവിഡ് അഡോം (എംഡിഎ) അറിയിച്ചു.
നേരിട്ടുള്ള ആഘാതത്തിൽ കെട്ടിടത്തിന് ഗുരുതരമായ തകർച്ച സംഭവിച്ചിട്ടുണ്ട്. തകർന്ന കെട്ടിടത്തിൽ നിന്നും ഉയരുന്ന തീയും പുകയും അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ തീവ്രശ്രമം തുടരുകയാണ്. പരിക്കേറ്റവരെ അടിയന്തരമായി ആശുപത്രികളിൽ എത്തിക്കാൻ ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇസ്രായേൽ പ്രതിരോധ സേന സജ്ജമാക്കിയിട്ടുണ്ട്.