ഇറാഖിൽ ക്രൈസ്തവ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം; ചാപ്പലിനും കോൺവെന്റിനും നാശനഷ്ടം

ഇറാഖിൽ ക്രൈസ്തവ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം; ചാപ്പലിനും കോൺവെന്റിനും നാശനഷ്ടം

ഇർബിൽ: വടക്കൻ ഇറാഖിലെ ഇർബിലിൽ ക്രൈസ്തവ വിശ്വാസികൾ താമസിക്കുന്ന 'വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്‌നി' അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം. മേഖലയിൽ ഇറാനും ഇസ്രയേലും അമേരിക്കയും ഉൾപ്പെട്ട സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായത്.

ഐഎസ് ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് പലായനം ചെയ്ത കുടുംബങ്ങളും ജോലിക്കാരായ ക്രൈസ്തവ വിശ്വാസികളും താമസിക്കുന്ന സമുച്ചയമായിരുന്നു ഇത്. മക്ഗിവ്‌നി ഹൗസിലെ ചാപ്പലിനും പരിസര പ്രദേശങ്ങൾക്കും പുറമെ സമീപത്തുള്ള 'കാൽഡിയൻ ഡോട്ടേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്' കോൺവെന്റിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഇർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായതിനാൽ കെട്ടിടം നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

യുദ്ധകാലങ്ങളിൽ പാർശ്വവൽക്കരിക്കപ്പെട്ടവരാണ് എപ്പോഴും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്ന് ഇത്തരം ആക്രമണങ്ങൾ വ്യക്തമാക്കുന്നതായി ഇർബിൽ ആർച്ച് ബിഷപ്പ് ബാഷർ വാർധ പറഞ്ഞു. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇറാഖിലെ ജനങ്ങൾക്കായി പ്രാർത്ഥിക്കണമെന്നും സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദേഹം അഭ്യർത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.