ആശ്വാസ വാര്‍ത്ത: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുവെന്ന് ഇറാന്‍; താല്‍ക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

ആശ്വാസ വാര്‍ത്ത: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുവെന്ന് ഇറാന്‍; താല്‍ക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു പെസഷ്‌കിയാന്റെ പ്രഖ്യാപനം.

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തുന്നുവെന്ന് ഇറാന്‍. ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രമാക്കി തങ്ങള്‍ക്കുനേരെ ഇനി ആക്രമണം ഉണ്ടായില്ലെങ്കില്‍ ഈ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനാണ് ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു പെസഷ്‌കിയാന്റെ പ്രഖ്യാപനം.

ഇതോടെ ഗള്‍ഫ് സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. ഇന്ന് രാവിലെ വിമാനത്താവളത്തിന് നേരെ സ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അങ്ങനെയൊരു ആക്രമണം നടന്നിട്ടില്ലെന്നാണ് ദുബായ് അധികൃതര്‍ അറിയിച്ചത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം എമിറേറ്റ്‌സ് എയര്‍ലൈന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് ശേഷം വിമാന ടിക്കറ്റ് സ്ഥിരീകരിച്ചിട്ടുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്ക് എത്താവുന്നതാണ്.

അമേരിക്ക - ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ വ്യോമതാവളങ്ങളെ ഇറാന്‍ ലക്ഷ്യം വെച്ചത്. ഇത് മേഖലയില്‍ കടുത്ത സംഘര്‍ഷാവസ്ഥയും അനിശ്ചിതത്വവും പടരാന്‍ ഇടയാക്കിയിരുന്നു.

സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റിന്‍, ഒമാന്‍, കുവൈറ്റ് അടക്കമുള്ള രാജ്യങ്ങളെയാണ് ഇറാന്‍ ആക്രമിച്ചത്. ഹോര്‍മൂസ് കടലിടുക്ക് അടക്കുകയും ചെയ്തിരുന്നു. ഒമാന്‍ തുറമുഖങ്ങള്‍ക്കും ഇന്ധന ടാങ്കറുകള്‍ക്കും നേരെയും ഇറാന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.