ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ യുവാവിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം; നിര്‍ബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു

ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ യുവാവിന് നേരെ ഹിന്ദുത്വ വാദികളുടെ ആക്രമണം;  നിര്‍ബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവ പീഡനം. ജഞ്ച്ഗിര്‍-ചമ്പ ജില്ലയില്‍ ക്രിസ്ത്യന്‍ യുവാവിനെ ഹിന്ദുത്വ വാദികള്‍ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

'തനിക്ക് മനസിലായോ? ജയ് ശ്രീ റാം എന്ന് പറയൂ' എന്ന് പറഞ്ഞ് ഒരു ഹിന്ദുത്വ വാദി യുവാവിന്റെ കോളറില്‍ പിടിച്ചു വലിക്കുന്നതും ആക്രമിക്കുന്നതും വിഡിയോയില്‍ കാണാം.

സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് പൊലീസ് ഭാഷ്യം. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാണ്. ഹിന്ദുത്വ ഗ്രൂപ്പുകള്‍ മത ന്യൂനപക്ഷത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങള്‍ ഇന്ത്യയിലുടനീളം വര്‍ധിച്ചു വരികയാണ്.

അടുത്തയിടെ വടക്കന്‍ ബംഗളൂരുവില്‍ ഒരു മുസ്ലിം യുവാവിനെ അജ്ഞാതരായ ഒരു സംഘം ആളുകള്‍ ആക്രമിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചിരുന്നു. അക്രമികള്‍ യുവാവിനെ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.