ബംഗളൂരു: ബംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ പുലർച്ചെയുണ്ടായ അപകടത്തിൽ നാല് മലയാളികൾ മരിച്ചു. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
മുഹമ്മദ് ഫർഹാൻ, സുൾഫിക്കർ, സക്കീർ, റഷീദ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്. കണ്ണൂർ സ്വദേശികളായ അബ്ദുൽ, അലീൻ എന്നിവർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിന്റെ ആഘാതത്തിൽ ബസ്സിന്റെ ഒരു വശം പൂർണമായും തകർന്നു. അപകട സ്ഥലത്ത് വെച്ച് തന്നെ നാല് പേരും മരണപ്പെട്ടിരുന്നു. ചന്നപട്ടണ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.