വി.ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയ്ക്ക് പറ്റിയ അബദ്ധം; പൊലീസ് ആവശ്യപ്പെട്ടത് കമന്റുകള്‍ നീക്കാനെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വി.ഡി സതീശന്റെ വീഡിയോ നീക്കിയത് മെറ്റയ്ക്ക് പറ്റിയ അബദ്ധം; പൊലീസ് ആവശ്യപ്പെട്ടത് കമന്റുകള്‍ നീക്കാനെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍.

അഭിമുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കിയത് മെറ്റയ്ക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകള്‍ നീക്കം ചെയ്യാനാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

കമന്റുകള്‍ പലതും മോശം ഭാഷയിലായതിനാലാണ് പൊലീസ് ഇടപെട്ടത്. കമന്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീഡിയോ തന്നെ നീക്കം ചെയ്യുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ച കാര്യമാണിത്. ഇതില്‍ ഇടപെട്ടിട്ടുണ്ട്. അഭിമുഖത്തിന്റെ ഭാഗം റീസ്റ്റോര്‍ ചെയ്യാന്‍ പൊലീസ് ആവശ്യപ്പെട്ടു.

നീക്കം ചെയ്ത വീഡിയോകളുടെ കൃത്യമായ കണക്ക് ഇപ്പോഴില്ല. സൈബര്‍ പൊലീസിങ് നടക്കുന്നുണ്ട്. പൊലീസ് നടപടിയില്‍ പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

ചട്ടങ്ങള്‍ പ്രകാരമാണ് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനം ഉണ്ടെങ്കില്‍ പൊലീസിന് ഇടപെടാം. പ്രത്യേക നിര്‍ദേശം ഇതുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കിയിട്ടില്ലെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.

ബിജെപി സീല്‍ വിവാദത്തില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ആവശ്യമായ സമയത്ത് എല്ലാ കാര്യങ്ങളും പറയുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം നടപടി സ്വീകരിക്കും. സീല്‍ എങ്ങനെ വന്നുവെന്ന് പിന്നീട് വ്യക്തമാക്കാമെന്നും അദേഹം പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.