തടവറയിൽ നിന്ന് ഉയിർപ്പിലേക്ക്; വിശുദ്ധ വാരത്തിൽ 2,010 പേരെ വിട്ടയച്ച് ക്യൂബ

തടവറയിൽ നിന്ന് ഉയിർപ്പിലേക്ക്; വിശുദ്ധ വാരത്തിൽ 2,010 പേരെ വിട്ടയച്ച് ക്യൂബ

ഹവാന: വിശുദ്ധ വാരത്തോടനുബന്ധിച്ച് തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ക്യൂബൻ സർക്കാർ. യുവാക്കളും സ്ത്രീകളും വയോധികരും ഉൾപ്പെടെ 2010 തടവുകാരെ വിട്ടയച്ചതായി സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് 14 തടവുകാരെ വിട്ടയച്ചതിന് പിന്നാലെയാണ് ഈ വലിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

വിശുദ്ധ വാരത്തിലെ മതപരമായ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ കൈക്കൊണ്ട മാനുഷികവും പരമാധികാരവുമായ നടപടിയാണിതെന്ന് ക്യൂബൻ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മോചിപ്പിക്കപ്പെട്ടവരുടെ കൃത്യമായ പട്ടിക പുറത്തുവിട്ടിട്ടില്ലെങ്കിലും ശിക്ഷാകാലയളവിന്റെ പ്രധാന ഭാഗം പൂർത്തിയാക്കിയവരെയും ജയിലിൽ മികച്ച പെരുമാറ്റം കാഴ്ചവെച്ചവരെയുമാണ് ഇതിനായി തിരഞ്ഞെടുത്തത്.

യുവാക്കൾ, സ്ത്രീകൾ, 60 വയസിനു മുകളിലുള്ളവർ എന്നിവർക്ക് മുൻഗണന നൽകി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരും വിദേശത്ത് താമസിക്കുന്ന ക്യൂബൻ വംശജരും മോചിതരായവരിൽ ഉൾപ്പെടുന്നു.

മതപരമായ ചടങ്ങുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സർക്കാർ എടുത്ത ഈ തീരുമാനം തടവുകാരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാണ് പകരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പുനരധിവാസ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.