സമാധാന ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടച്ചില്ല; ആകെ നാണക്കേടിലായി പാകിസ്ഥാന്‍

സമാധാന ചര്‍ച്ച നടന്ന  പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലടച്ചില്ല; ആകെ നാണക്കേടിലായി പാകിസ്ഥാന്‍

ഇസ്ലമാബാദ്: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ച് ലോക ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിച്ച പാകിസ്ഥാന്‍ അമേരിക്ക-ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് അടച്ചില്ലെന്ന് ആക്ഷേപം.

ഇസ്ലമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയില്‍ വെച്ചായിരുന്നു അമേരിക്ക-ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ സമാധാന ചര്‍ച്ച നടന്നത്. എന്നാല്‍, ചര്‍ച്ച കഴിഞ്ഞതിന് ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ സര്‍ക്കാര്‍ അടച്ചില്ലെന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹോട്ടലുടമ ഇടപെട്ട് ബില്‍ അടയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയതായി ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കും ഈ സംഭവം വഴിവെച്ചു.

സുപ്രധാനമായ ഈ അന്താരാഷ്ട്ര ചര്‍ച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും വീഴ്ച സംഭവിച്ചത് ഒരു രാജ്യത്തിന്റെ ദയനീയ പരാജയമായി കാണുന്നുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏപ്രില്‍ 11, 12 തിയതികളിലാണ് ഇസ്ലമാബാദില്‍ ഇരു രാജ്യങ്ങളുടെയും ഉന്നത പ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ച നടന്നത്. ഇതിനായി ഏപ്രില്‍ പത്ത് മുതല്‍ 12 വരെ ഹോട്ടല്‍ ബുക്ക് ചെയ്തിരുന്നു. അതീവ സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. അതിനാല്‍ തന്നെ മറ്റുള്ളവര്‍ക്ക് ഈ ദിവസങ്ങളില്‍ ഹോട്ടലിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. എന്നാല്‍ കരാര്‍ വ്യവസ്ഥകളില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ച അലസിപ്പിരിയുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.