ആക്രമണങ്ങള്‍ക്കിടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ ലെബനന്‍-ഇസ്രയേല്‍ കൂടിക്കാഴ്ച; 1993 ന് ശേഷം ആദ്യം

ആക്രമണങ്ങള്‍ക്കിടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ ലെബനന്‍-ഇസ്രയേല്‍ കൂടിക്കാഴ്ച; 1993 ന് ശേഷം ആദ്യം

വാഷിങ്ടണ്‍:  രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടെ സമാധാന പ്രതീക്ഷ നല്‍കി ലെബനനും ഇസ്രയേലും നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇന്നലെ വാഷിങ്ടണിലായിരുന്നു കൂടിക്കാഴ്ച.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആതിഥേയത്വം വഹിക്കുന്ന ചര്‍ച്ചകളില്‍ ഇസ്രയേല്‍ പ്രതിനിധി യെച്ചീല്‍ ലീറ്ററും യു.എസിലെ ലെബനീസ് അംബാസഡര്‍ നദാ ഹമാദെ മൊവാദ് എന്നിവരും പങ്കെടുത്തു.

ഇന്ത്യന്‍ സമയം രാത്രി 8.30 ഓടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. ഹിസ്ബുള്ള രാഷ്ട്രീയ കൗണ്‍സിലിലെ ഉന്നത അംഗമായ വാഫിഖ് സഫ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. 1993 ന് ശേഷം ആദ്യമായാണ് ഇസ്രയേലും ലെബനനും നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്നത്.

ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഹിസ്ബുള്ളയെ ലക്ഷ്യം വച്ച് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചത്. ആക്രമണങ്ങളില്‍ കുറഞ്ഞത് രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. അവരില്‍ 252 സ്ത്രീകളും 166 കുട്ടികളും 88 മെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെടുന്നു. 6,762 പേര്‍ക്ക് പരിക്കേറ്റു. ഒരു ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്.

തെക്കന്‍ ലെബനനില്‍ നിന്ന് പലായനം ചെയ്തവരെ പ്രദേശം പൂര്‍ണമായും സൈനികവല്‍കരിക്കുന്നതു വരെ തിരികെ വരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.