ടെഹ്‌റാന്‍: അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് വഴങ്ങിയെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശ വാദങ്ങള്‍ തള്ളി ഇറാന്‍. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശ വാദങ്ങള്‍ നടത്തിയെങ്കിലും ആ ഏഴ് അവകാശ വാദവും തെറ്റാണെന്ന് വ്യക്തമാക്കി ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് രംഗത്തെത്തുകയായിരുന്നു.
നുണ പറഞ്ഞ് യുദ്ധം ജയിക്കാന്‍ അമേരിക്കയ്ക്കാവില്ല. ഹോര്‍മുസിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമൂഹ മാധ്യമത്തിലല്ല തീരുമാനിക്കുന്നത്. അത് സാഹചര്യങ്ങള്‍ അനുസരിച്ചാണ്. അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്റെ അനുമതിയോടെ നിര്‍ദിഷ്ട റൂട്ടിലൂടെ ആയിരിക്കുമെന്നും ഗാലിബഫ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഇറാനുമായി കരാറിലേര്‍പ്പെട്ടാല്‍ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇറാന്‍ നിഷേധിച്ചു. ആണവോര്‍ജ ആവശ്യത്തിനായി യുറേനിയം തുടര്‍ന്നും ഉപയോഗിക്കും. യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കില്ല. ഹിസ്ബുള്ളയുടെ നിശ്ചയ ദാര്‍ഢ്യവും പ്രതിരോധ അച്ചുതണ്ടിന്റെ കെട്ടുറപ്പുമാണ് ഇസ്രയേല്‍-ലബനനന്‍ വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നും ഇറാന്‍ പ്രസ്താവിച്ചു.
അതേസമയം ഇറാന്‍-അമേരിക്ക രണ്ടാം ഘട്ട ചര്‍ച്ച തിങ്കളാഴ്ച ഇസ്ലമാബാദില്‍ നടക്കും. ഇരു രാജ്യങ്ങളും കരാറിന് അടുത്തെത്തിയെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇനിയൊരിക്കലും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കില്ലെന്ന് ഇറാന്‍ ഉറപ്പ് നല്‍കിയെന്നായിരുന്നു ട്രംപിന്റെ അവകാശ വാദം. ഹോര്‍മുസ് തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇറാനുമായുള്ള കരാറും ചര്‍ച്ചകളും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാകുന്നതുവരെ ഹോര്‍മുസ് കടലിടുക്കിലെ യു.എസ് സൈനിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.