മോസ്‌കോ: റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് ഉക്രെയ്‌നുമായി യുദ്ധത്തിലേര്‍പ്പെട്ട പത്ത് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. റഷ്യയിലേക്ക് പോയ 26 ഇന്ത്യക്കാരെക്കുറിച്ച് അറിവില്ലെന്ന് ചൂണ്ടിക്കാട്ടി അവരുടെ കുടുംബങ്ങള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വിപുല്‍ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് കോടതിയില്‍ കണക്കുകള്‍ വ്യക്തമാക്കിയത്.
നേരത്തേ, വിഷയത്തില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം തേടിയിരുന്നു. ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്ന 26 പേരില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടതായി ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. മരിച്ചവരില്‍ ഭൂരിഭാഗവും സ്വമേധയാ റഷ്യല്‍ സൈന്യത്തില്‍ ചേര്‍ന്നവരാണ്. കുറച്ചുപേരെ ഏജന്റുമാര്‍ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചതാണെന്നും അവര്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.
നേരത്ത പാര്‍ലമെന്റില്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായും സര്‍ക്കാര്‍ ഇതേകാര്യം അറിയിച്ചിട്ടുണ്ട്. ഈ 26 പേരും സ്വന്തം ഇഷ്ടപ്രകാരമാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്നത്. ആകെ 215 പേരാണ് ഇത്തരത്തില്‍ റഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്നിട്ടുള്ളത്.
ലഭിച്ച മൃതദേഹങ്ങളെല്ലാം എംബസിയുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചിട്ടുണ്ട്. എന്നാല്‍, ഇവരുടെ കുടുംബാംഗങ്ങളുടെ നിസഹകരണം മൂലം മൃതദേഹങ്ങള്‍ വിട്ടുനല്‍കാനായില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.