പശ്ചിമ ബംഗാളിലെ 15 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ റീ പോളിങ് ആരംഭിച്ചു. മഗ്രാഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറിലെ നാല് ബൂത്തുകളിലുമാണ് റീപോളിങ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

ഏപ്രില്‍ 29 ന് നടന്ന തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് അസാധുവാക്കിയത്. തുടര്‍ന്ന് മെയ് രണ്ടിന് ഈ 15 ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിക്കുകയായിരുന്നു.

റിട്ടേണിങ് ഓഫീസര്‍മാരുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഏപ്രില്‍ 29 ന് ഈ ബൂത്തുകളില്‍ നടന്ന വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58 (2) പ്രകാരമാണ് വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തുന്ന വിവരം ചെണ്ട കൊട്ടി വിളംബരം ചെയ്യണമെന്നും മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ രേഖാമൂലം അറിയിക്കണമെന്നും ബംഗാള്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഡയമണ്ട് ഹാര്‍ബറിലെ ഫല്‍ത്ത നിയോജക മണ്ഡലത്തിലെ ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ബിജെപി, സിപിഎം സ്ഥാനാര്‍ത്ഥികളുടെ പേരിന് നേര്‍ക്കുള്ള ബട്ടണുകള്‍ ടേപ്പ് ഉപയോഗിച്ച് മറച്ചെന്നായിരുന്നു ബിജെപിയുടെ ആരോപണം. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജഹാംഗീര്‍ ഖാന്റെ സ്വാധീന മേഖലകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് ബിജെപിയുടെ പരാതി. പരാതിയെ തുടര്‍ന്ന് ഫല്‍ത്തയിലെ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് താല്‍കാലികമായി നിറുത്തിവച്ചിരുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.