അധികാരി ഇനി അധികാരത്തിലേക്ക്; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു നാളെ ചുമതലയേല്‍ക്കും

അധികാരി ഇനി അധികാരത്തിലേക്ക്; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സുവേന്ദു നാളെ ചുമതലയേല്‍ക്കും

കൊല്‍ക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാകും. പുതിയ സര്‍ക്കാര്‍ നാളെ രാവിലെ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കൊല്‍ക്കത്തയിലെ ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

കേന്ദ്ര മന്ത്രിമാര്‍, രാഷ്ട്രീയ പ്രമുഖര്‍, പ്രശസ്ത സിനിമാ താരങ്ങള്‍, പ്രമുഖ വ്യവസായികള്‍ തുടങ്ങിയവര്‍ ചരിത്രത്തില്‍ ആദ്യമായി പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ എത്തും.

കൊല്‍ക്കത്തയിലെ വിശ്വ ബംഗ്ലാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗാളില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ച പ്രധാനികളില്‍ ഒരാളായ സുവേന്ദു അധികാരിയെ തന്നെ ബിജെപി നേതൃത്വം ഭരണത്തലവനായി നിശ്ചയിക്കുകയായിരുന്നു.

ഈ തിരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമത ബാനര്‍ജിക്കെതിരെ നേടിയ ഐതിഹാസിക വിജയമാണ് സുവേന്ദുവിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിച്ചത്. മത്സരിച്ച നന്ദിഗ്രാം, ഭവാനിപുര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും അദേഹം വന്‍ വിജയം നേടിയിരുന്നു.

മമത ബാനര്‍ജിയുടെ തട്ടകമായ ഭവാനിപുരില്‍ അവരെ 15,000 ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് ബിജെപിക്ക് വലിയ കരുത്ത് പകരുന്നതായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുന്‍നിരക്കാരനായി അദേഹത്തെ പാര്‍ട്ടി പരിഗണിക്കാന്‍ പ്രധാന കാരണവും ഈ ഉജ്വല വിജയമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.