അമേരിക്കന്‍ ആക്രമണ ഭീതി; ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാനില്‍ അഭയം നല്‍കിയതായി റിപ്പോര്‍ട്ട്

അമേരിക്കന്‍ ആക്രമണ ഭീതി; ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാനില്‍ അഭയം നല്‍കിയതായി റിപ്പോര്‍ട്ട്

ഇസ്ലമാബാദ്: അമേരിക്കയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ സൈനിക വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ സംരക്ഷണം ഒരുക്കിയതായി റിപ്പോര്‍ട്ട്.

അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കാവുന്ന വ്യോമാക്രമണങ്ങളില്‍ നിന്ന് തങ്ങളുടെ പ്രധാന സൈനിക വിമാനങ്ങളെയും നിരീക്ഷണ വിമാനങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്‍ ഇവ പാക്കിസ്ഥാനിലെ റാവല്‍പിണ്ടിക്കടുത്തുള്ള നൂര്‍ ഖാന്‍ വ്യോമ താവളത്തിലേക്ക് രഹസ്യമായി മാറ്റുകയായിരുന്നു.

ഇതിന് പാകിസ്ഥാന്‍ അനുമതി നല്‍കിയതായി യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിബിഎസ് ന്യൂസാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഫെബ്രുവരി 28 ന് ആരംഭിച്ച അമേരിക്ക-ഇറാന്‍ സംഘര്‍ഷത്തിന് ശേഷം പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തലിന് പിന്നാലെയായിരുന്നു ഇത്.

ഇതിനുപുറമെ ചില സിവില്‍ വിമാനങ്ങള്‍ അഫ്ഗാനിസ്ഥാനിലേക്കും മാറ്റിയതായി പറയപ്പെടുന്നു. വെടിനിര്‍ത്തലിന് അമേരിക്കയ്ക്കും ഇറാനുമിടയില്‍ മധ്യസ്ഥനായി നിലകൊള്ളുന്ന പാകിസ്ഥാന്‍ ഇത്തരമൊരു നീക്കം നടത്തിയത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

എന്നാല്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് പാകിസ്ഥാന്‍ പ്രതികരിച്ചു. ജനവാസ മേഖലയ്ക്ക് നടുവിലുള്ള നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ഇത്തരത്തില്‍ വലിയ വിമാനങ്ങള്‍ ഒളിപ്പിച്ചു വെക്കുക എന്നത് അസാധ്യമാണെന്നാണ് പാകിസ്ഥാന്റെ വാദം.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ പാകിസ്ഥാനുമായുള്ള ബന്ധം പുനപരിശോധിക്കേണ്ടി വരുമെന്ന് അമേരിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം മുന്നറിയിപ്പ് നല്‍കി. ഇറാനും അമേരിക്കയ്ക്കുമിടയിലുള്ള മധ്യസ്ഥന്‍ എന്ന നിലയില്‍ പാകിസ്ഥാന്റെ പങ്ക് എത്രത്തോളം വിശ്വസനീയമാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദേഹം എക്‌സില്‍ കുറിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.