ടിവികെ മദ്യനയം സ്വാഗതാര്‍ഹം: മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി

ടിവികെ മദ്യനയം സ്വാഗതാര്‍ഹം: മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി

മാനന്തവാടി: വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ പരിസരത്തുള്ള 717 മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള തമിഴ്നാട്ടിലെ ടിവികെ സര്‍ക്കാരിന്റെ തീരുമാനത്തെ മാനന്തവാടി രൂപത കെസിബിസി മദ്യവിരുദ്ധ സമിതി സ്വാഗതം ചെയ്തു.

തമിഴ്നാട് സര്‍ക്കാരിന്റെ ഈ മാതൃകാപരമായ നടപടി കേരളത്തില്‍ അധികാരത്തില്‍ വരുന്ന യുഡിഎഫ് സര്‍ക്കാര്‍ പിന്തുടരണമെന്നും യോഗം ഔദ്യോഗികമായി ആവശ്യപ്പെട്ടു. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന സമിതി യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്.

പാസ്റ്ററല്‍ സെന്ററില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം ഡയറക്ടര്‍ ഫാ. സണ്ണി മഠത്തില്‍ നിര്‍വഹിച്ചു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് രാജു വലിയാറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി മാത്യു ആര്യപ്പള്ളില്‍ സ്വാഗതവും മറ്റ് ഭാരവാഹികള്‍ ആശംസകളും അറിയിച്ചു. മദ്യമുക്തമായ ഒരു സാമൂഹിക ചുറ്റുപാട് സൃഷ്ടിക്കുന്നതില്‍ ഇത്തരം നയങ്ങള്‍ക്കുള്ള പ്രാധാന്യത്തെ യോഗം എടുത്തുപറഞ്ഞു.

സമിതി ഭാരവാഹികളായ ബേബി പേടപ്പാട്ട്, ജോയി ചൂരനോലി, ഷാജി കേദാരം, മാത്യു പുതുപ്പറമ്പില്‍, റീത്ത സ്റ്റാന്‍ലി, ഒ.വി വത്സമ്മ, ലില്ലി പെരുമ്പില്‍, മരിയ ഇഞ്ചിക്കാലായില്‍, ചാക്കോ മൂഞ്ഞനാട്ട്, ടെസി കറുത്തേടം, പി.എ ജയിംസ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. വരും കാലങ്ങളില്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും സാമൂഹിക അവബോധം വളര്‍ത്താനും യോഗം തീരുമാനിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.