തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറിയായുള്ള രത്തൻ യു. കേൽക്കറുടെ നിയമനത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ. വിവാദത്തിൻ്റെ അടിസ്ഥാനം എന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കുന്നത്. ഇലക്ഷൻ നടത്തുന്നതിന് വേണ്ടിയാണ് അദേഹത്തെ നിയമിക്കുന്നത്. അത് കഴിഞ്ഞാൽ അവർക്ക് മറ്റു ചുമതലകൾ നൽകുന്നതിൽ എന്താണ് കുഴപ്പമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ ചോദിച്ചു. യുഡിഎഫിന് 102 സീറ്റ് നേടി തന്നത് രത്തൻ കേൽക്കറാണോ എന്നും എന്ത് തമാശയാണ് കേരളത്തിൽ നടക്കുന്നതെന്നും വി.ഡി സതീശൻ ചോദിച്ചു.
"ബംഗാളിലെ സാഹചര്യം വ്യത്യസ്തമാണെന്നും അദേഹം പറഞ്ഞു. ബംഗാളിൽ എസ്ഐആരുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണം ഉയർന്നു. അത്തരത്തിലൊരു ആരോപണം ഇവിടെയുള്ള ഓഫീസർക്കെതിരെ ഉണ്ടായിട്ടില്ല. ബിജെപിക്കോ സിപിഐഎമ്മിനെ അത്തരത്തിലൊരു ആരോപണം ഉണ്ടായിരുന്നില്ല. അദേഹത്തെ പ്രോപ്പോസ് ചെയ്തത് അന്നത്തെ സർക്കാരാണ്.
അന്ന് പരാതി നൽകിയത് പ്രതിപക്ഷത്തിരുന്ന ഞങ്ങളാണ്. അത് വ്യക്തിപരമായത് അല്ലായിരുന്നു. ആ പരാതികൾക്കെല്ലാം സർവകക്ഷി യോഗം ചേർന്ന് പരിഹാരം കണ്ടിരുന്നു. പിണറായി ഗവണമെന്റ് പാനൽ കൊടുത്ത് രത്തൻ കേൽക്കറെ കൊണ്ടുവന്നത് യുഡിഎഫിന് സീറ്റ് നേടിക്കൊടുക്കാനാണെന്ന് പറയുന്നത് എന്ത് തമാശയാണ്. ഇതൊക്കെ എന്തിനാണ് ചർച്ച ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യൂ"- വി.ഡി സതീശൻ പറഞ്ഞു.
കാര്യപ്രാപ്തിയുള്ള ഓഫീസറാണ് രത്തൻ കേൽക്കർ. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചതെന്നും അദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ യു. കേൽക്കർ ചുമതലയേറ്റത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് അവധി ദിനമായ ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ ചുതലയേറ്റത്. സെക്രട്ടറി ചുമതല കൂടാതെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ അധിക ചുമതല കൂടി അദേഹം വഹിക്കും.