വിഎസിന് തുടർഭരണം നിഷേധിക്കാൻ പിണറായി വിജയൻ അണിയറയിൽ പ്രവർത്തിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി കെ. സുരേഷ് കുമാർ

വിഎസിന് തുടർഭരണം നിഷേധിക്കാൻ പിണറായി വിജയൻ അണിയറയിൽ പ്രവർത്തിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി കെ. സുരേഷ് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് തുടർ ഭരണം ലഭിക്കാതിരിക്കാൻ പിണറായി വിജയൻ പിന്നിൽ നിന്ന് പ്രവർത്തിച്ചുവെന്ന ഗുരുതര ആരോപണവുമായി മൂന്നാർ ദൗത്യസംഘം മുൻ തലവൻ കെ. സുരേഷ് കുമാർ. തന്റെ പുതിയ പുസ്തകമായ 'വിഎസിനൊപ്പം എന്റെ ദിനങ്ങൾ' എന്ന കൃതിയിലാണ് അദേഹം ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ വി.എസ് അച്യുതാനന്ദനെ തോൽപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് സ്ഥാനാർഥികളെ നിർത്തിയതെന്നും ഈ കാര്യം വി.എസ് അച്യുതാനന്ദൻ തന്നെ തന്നോട് നേരിട്ട് പറഞ്ഞിരുന്നതായും സുരേഷ് കുമാർ പുസ്തകത്തിൽ അവകാശപ്പെടുന്നു.

കൂടാതെ മുൻ തിരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു. ഖേൽക്കർക്കെതിരെയും സുരേഷ് കുമാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. മൂന്നാർ ദൗത്യം അട്ടിമറിക്കാൻ ഖേൽക്കറുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായെന്നും സിപിഐയുടെ ഓഫീസ് കെട്ടിടം പൊളിക്കാൻ സബ് കളക്ടറായിരുന്ന അദേഹം അമിതാവേശം കാണിച്ചുവെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.

ഈ സംഭവം വി.എസിനെതിരെ സിപിഐക്ക് ലഭിച്ച ആയുധമായി മാറിയെന്നും സുരേഷ് കുമാർ പറയുന്നു. രത്തൻ ഖേൽക്കറെ കുറിച്ച് താൻ എഴുതിയ ഓരോ വരികൾക്കും മറുപടി പറയാൻ താൻ ബാധ്യസ്ഥനാണെന്നും പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ സംബന്ധിച്ചുള്ള ഏത് അന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.