ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; 24 ഇന്ത്യന്‍ നാവികരെ രക്ഷപെടുത്തി

ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം; 24 ഇന്ത്യന്‍ നാവികരെ രക്ഷപെടുത്തി

മസ്‌കറ്റ്: ഹോര്‍മുസ് കടലിടുക്കിന് സമീപം ഒമാന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം. കപ്പലില്‍ കുടുങ്ങിയ 24 ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ സ്‌ഫോടനവും തീപിടുത്തവുമുണ്ടായി. നാവികര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അറിയിച്ചു. കപ്പലില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

പലാവു പതാകയേന്തിയ കപ്പല്‍ ഒമാന്‍ തീരത്തുനിന്ന് ഏകദേശം 15 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുമ്പോഴാണ് അക്രമണമുണ്ടായത്. കപ്പലിന്റെ എന്‍ജിന്‍ റൂമിലുണ്ടായ സ്‌ഫോടനത്തില്‍ കപ്പലിന് വിള്ളല്‍ വീഴുകയും ഉള്ളിലേക്ക് വെള്ളം കയറി നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.

സ്‌ഫോടനത്തില്‍ കപ്പലിലെ ലൈഫ് ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത് രക്ഷാ പ്രവര്‍ത്തനത്തെ തുടക്കത്തില്‍ സങ്കീര്‍ണമാക്കിയിരുന്നു. നിലവില്‍ രക്ഷപ്പെട്ട 24 നാവികരും സുരക്ഷിതരാണെന്നും അവരുടെ ക്ഷേമമുറപ്പാക്കാന്‍ പ്രാദേശിക ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് മാരിടൈം അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.