രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; എണ്ണ വിലക്കയറ്റത്തിലും വിപണി തകർച്ചയിലും ആശങ്കയോടെ ഇന്ത്യ

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; എണ്ണ വിലക്കയറ്റത്തിലും വിപണി തകർച്ചയിലും ആശങ്കയോടെ ഇന്ത്യ

ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സൈനിക ഏറ്റുമുട്ടൽ ഇന്ത്യയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങൾ രാജ്യത്തെ ആഭ്യന്തര വിപണിയെയും പ്രവാസി മേഖലയെയും ഒരുപോലെ ബാധിക്കുമെന്ന ആശങ്കയിലാണ് കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യങ്ങൾ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യ തങ്ങളുടെ ആഭ്യന്തര എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികവും വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. മിഡിൽ ഈസ്റ്റിലെ സംഘർഷം മൂലമുള്ള രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചിലവ് കുത്തനെ വർധിപ്പിക്കും. ഇത്തരം സാഹചര്യം രാജ്യത്തെ വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും സമ്പദ് വ്യവസ്ഥയുടെ മേൽ വലിയ ഭാരമുണ്ടാക്കുകയും ചെയ്യും.

എണ്ണ ഇറക്കുമതിക്കായി കൂടുതൽ വിദേശനാണ്യം ചിലവഴിക്കേണ്ടിവരുന്നത് അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടാകും. രൂപയുടെ മൂല്യം കുറയുന്നത് മറ്റു ഇറക്കുമതി വസ്തുക്കളുടെ വില വർധിക്കാൻ ഇടയാക്കും. ഇത് രാജ്യത്ത് വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും കാരണമാകുമെന്നാണ് സാമ്പത്തിക നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്.

ആഗോള വിപണികളിലെ തകർച്ചയ്ക്ക് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളായ സെൻസെക്സും നിഫ്റ്റിയും വലിയ ജാഗ്രതയിലാണ്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പണം പിൻവലിച്ച് സ്വർണ്ണത്തിലേക്കും ഡോളറിലേക്കും നിക്ഷേപം മാറ്റാൻ തുടങ്ങിയത് വിപണിയിൽ വരും ദിവസങ്ങളിൽ വലിയ ഇടിവിന് കാരണമായേക്കാം. ഗൾഫ് മേഖലയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയും അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ ഒഴുക്കിൽ ഉണ്ടാകാൻ ഇടയുള്ള വ്യതിയാനങ്ങളും ഇന്ത്യ ഉറ്റുനോക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.