'സിനിമ സാധ്യതകളുടെ ലോകം' പുസ്തകം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

'സിനിമ സാധ്യതകളുടെ ലോകം' പുസ്തകം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്തു

കോട്ടയം: വിനോദത്തിനപ്പുറം സിനിമയെ നന്മയുടെ ഉത്തമ ഉപാധിയായി എങ്ങനെ മാറ്റിയെടുക്കാമെന്ന് വ്യക്തമാക്കുന്ന 'സിനിമ സാധ്യതകളുടെ ലോകം' എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയത്ത് നടന്ന ചടങ്ങിൽ കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്.

ന്യൂമാൻ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മുൻ എച്ച്.ഒ.ഡി പ്രൊഫസർ സതീഷ് ചൊല്ലാനി, ഡി.സി.സി ജനറൽ സെക്രട്ടറി ആർ. സജീവ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

തങ്കച്ചൻ തുണ്ടിയിലും ഡോ. ലിസി കെ. ഫെർണാണ്ടസും ചേർന്നാണ് ഈ കൃതി രചിച്ചിരിക്കുന്നത്. പാലാ ദീപനാളം പബ്ലിക്കേഷൻസാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കേവലം വിനോദോപാധി എന്നതിലുപരി സമൂഹത്തിന്റെ ചിന്താഗതികളെ സ്വാധീനിക്കാനും മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സിനിമയ്ക്ക് സാധിക്കുമെന്ന് ഈ ഗ്രന്ഥം സമർത്ഥിക്കുന്നു.

പതിനൊന്ന് അധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ കൃതി, കത്തോലിക്കാ സഭയിലെ മാർപാപ്പമാരുടെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ മാതൃക പിൻപറ്റി നവമാധ്യമങ്ങളെയും സാങ്കേതിക വിദ്യയെയും നന്മയുടെ വിത്തുകൾ വിതറാനുള്ള മാധ്യമമായി മാറ്റാൻ ഓരോരുത്തരെയും ഈ പുസ്തകം ആഹ്വാനം ചെയ്യുന്നു.

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മംഗളാശംസകളോടെ പുറത്തിറങ്ങിയ ഈ പുസ്തകത്തിന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, കർദിനാൾ മാർ ജോർജ് കൂവക്കാ‌ട്, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എന്നിവരുടെ ഉൾക്കാഴ്ചകൾ  മുതൽക്കൂട്ടാണ്. വിനോദത്തിനപ്പുറം വ്യക്തിജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാൻ സിനിമയ്ക്ക് കഴിയുമെന്ന സന്ദേശമാണ് ഇവർ പങ്കുവെക്കുന്നത്.

സിനിമയെ സ്നേഹിക്കുന്നവർക്കും വരും തലമുറയ്ക്കും ഒരുപോലെ വഴികാട്ടിയായി വർത്തിക്കുന്ന ഈ കൃതി ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്ത് നന്മയുടെ പ്രകാശം പരത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.