'മോഡി ഉള്ളിടത്തോളം ഇന്ത്യയ്‌ക്കൊപ്പം ഞാനുണ്ടാകും, രാജ്യം ആക്രമിക്കപ്പെട്ടാല്‍ അമേരിക്ക ഇടപെടും': ജി7 ഉച്ചക്കോടിയില്‍ ട്രംപിന്റെ വന്‍ പ്രഖ്യാപനം

'മോഡി ഉള്ളിടത്തോളം ഇന്ത്യയ്‌ക്കൊപ്പം ഞാനുണ്ടാകും, രാജ്യം ആക്രമിക്കപ്പെട്ടാല്‍ അമേരിക്ക ഇടപെടും': ജി7 ഉച്ചക്കോടിയില്‍ ട്രംപിന്റെ വന്‍ പ്രഖ്യാപനം

എവിയാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ ഭരണ നേതൃത്വത്തില്‍ ഉള്ളിടത്തോളം രാജ്യം നേരിടുന്ന ഏത് പ്രതിസന്ധിയിലും താന്‍ ഒപ്പമുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിലെ എവിയാനില്‍ നടക്കുന്ന ജി7 ഉച്ചക്കോടിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ നിര്‍ണായക പരാമര്‍ശം.

ഇന്ത്യയ്ക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ സഹായിക്കാന്‍ അമേരിക്ക മുന്നിലുണ്ടാകുമെന്നും ട്രംപ് ഉറപ്പ് നല്‍കി. ഇന്ത്യ എപ്പോഴെങ്കിലും ആക്രമിക്കപ്പെട്ടാല്‍ യുഎസ് സഹായം ലഭ്യമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് ട്രംപ് മോഡിയെ വാനോളം പുകഴ്ത്തിയത്.

മോഡി നേതാവായിരിക്കുന്നിടത്തോളം ഇന്ത്യയ്ക്കായി താന്‍ ഉണ്ടാകും. എന്നാല്‍ പുതിയൊരു നേതാവാണെങ്കില്‍ അതിനെക്കുറിച്ച് തനിക്ക് ഉറപ്പില്ലെന്നും ട്രംപ് പറഞ്ഞു. താന്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സുഹൃത്താണെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ്, വാഷിങ്ടണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വലിയ ആദരവാണുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

വ്യാപാരം, പ്രതിരോധ സഹകരണം, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ, ഇന്ത്യന്‍ നാവികരുടെ സുരക്ഷ തുടങ്ങി ഒട്ടനവധി നിര്‍ണായക വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അടുത്തിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ നാവികരുടെ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അമേരിക്ക-ഇറാന്‍ സമാധാന ധാരണകളില്‍ നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നത് പ്രധാന ഘടകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മോഡി പറഞ്ഞു. വിഷയം തന്റെ ശ്രദ്ധയിലുണ്ടെന്നും ഇതിന്മേല്‍ യു.എസ് പ്രവര്‍ത്തിച്ച് വരികയാണെന്നും ട്രംപ് ഉറപ്പ് നല്‍കി.

മോഡിയുടെ ചര്‍ച്ചാ വൈദഗ്ധ്യത്തെയും ട്രംപ് പ്രശംസിച്ചു. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ചര്‍ച്ചക്കാരില്‍ ഒരാളാണ് മോദിയെന്ന് വിശേഷിപ്പിച്ച ട്രംപ്, അദേഹം പുറമെ സൗമ്യനാണെങ്കിലും കാര്യങ്ങള്‍ നേടിയെടുക്കുന്നതില്‍ അതീവ മിടുക്കനാണെന്നും പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും പശ്ചിമേഷ്യയിലെ ഊര്‍ജ-വ്യാപാര പാതകളുടെ സുരക്ഷ ഉറപ്പാക്കാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായി.

ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ എന്നിവരുമായും മോഡി ചര്‍ച്ചകള്‍ നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.