ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് സര്‍ക്കാര്‍: ഭൂനിയമങ്ങള്‍ കാലാനുസൃതമായി മാറ്റും; വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും

ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് സര്‍ക്കാര്‍: ഭൂനിയമങ്ങള്‍ കാലാനുസൃതമായി മാറ്റും; വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയുന്ന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തുമെന്ന് ബജറ്റ് അവതരണ വേളയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍.

നിലവില്‍ നിക്ഷേപകര്‍ ഭൂമി തേടി വരുമ്പോള്‍ വിശാലമായ ഭൂമി ഉപയോഗിക്കപ്പെടാതെ കിടക്കുകയോ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുകയോ ആണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന് സമഗ്രമായ ലാന്‍ഡ് മാനേജ്മെന്റ് നയം സര്‍ക്കാര്‍ രൂപീകരിക്കും.

സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പു വരുത്താന്‍ ഭൂപരിഷ്‌കരണം 2 നടപ്പാക്കും. ഇതിനായി മുന്‍കാലങ്ങളില്‍ പ്രസക്തമായിരുന്ന ഭൂനിയമങ്ങള്‍ പരിശോധിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.

ഭൂമിയുടെ ലഭ്യത കുറവ്, ഭൂമി സ്വായത്തമാക്കുന്നതിനുള്ള പരിമിതികള്‍, നിയമപരമായ വ്യക്തതയില്ലായ്മ എന്നിവയാണ് കേരളത്തിലെ വ്യാവസായിക അടിസ്ഥാന സൗകര്യ വികസന അഭിലാഷങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നത്.

സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്താന്‍ ലാന്‍ഡ് ബാങ്ക് സൃഷ്ടിക്കുന്നതിനായി ലാന്‍ഡ് മാനേജ്മെന്റ് ഫ്രെയിംവര്‍ക്ക് ഉണ്ടാക്കുകയും ആവശ്യമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യും.

വാണിജ്യ സംരംഭങ്ങള്‍ക്കായി ഭൂമി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയ വേഗത്തിലാക്കും. വലിയ പദ്ധതികള്‍ക്കായി ലാന്‍ഡ് പൂളിങ് ഫ്രെയിം വര്‍ക്ക് അവതരിപ്പിക്കും. ഭൂമിയേറ്റെടുക്കല്‍ പ്രക്രിയ സുതാര്യവും സമയ ബദ്ധിതവുമാക്കും. ഇതിനായി കിന്‍ഫ്ര, ഇന്‍കെല്‍ എന്നി സര്‍ക്കാര്‍ ഏജന്‍സികളെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.