ഏതെല്ലാം സാഹചര്യങ്ങളില്‍ മാസ്ക് മാറ്റാം; നിർദ്ദേശവുമായി അബുദാബി ആരോഗ്യകേന്ദ്രം

ഏതെല്ലാം സാഹചര്യങ്ങളില്‍ മാസ്ക് മാറ്റാം; നിർദ്ദേശവുമായി അബുദാബി ആരോഗ്യകേന്ദ്രം

അബുദാബി: കോവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിക്കണമെന്നുളളതാണ് യുഎഇയുടെ നിർദ്ദേശം. മാസ്ക് ധരിക്കുന്നതില്‍ വീഴ്ച വന്നാല്‍ 3000 ദിർഹമാണ് പിഴ ഈടാക്കുക. സാമൂഹിക അകലം പാലിക്കുന്നതിലൂടെയും മാസ്ക് ധരിക്കുന്നതിലൂടെയും കോവിഡ് വ്യാപനം കുറയ്ക്കാനാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് രണ്ടും രാജ്യത്ത് നിർബന്ധമാക്കിയത്.

അതേസമയം തന്നെ അബുദാബിയുടെ പൊതുജനാരോഗ്യ കേന്ദ്രത്തിന്റെ നിർദ്ദേശമനുസരിച്ച് ചില സാഹചര്യങ്ങളില്‍ മാസ്ക് ഒഴിവാക്കുന്നതിന് തടസ്സമില്ല. അതില്‍ ആദ്യത്തേത് രണ്ട് വയസിന് താഴെയുളള കുഞ്ഞുങ്ങളുടെ കാര്യത്തിലാണ്. ഇവർ മാസ്ക് ധരിക്കേണ്ടതില്ല. പക്ഷെ കോവിഡ് പശ്ചാത്തലത്തില്‍ ഇവരുടെ ആരോഗ്യ സുരക്ഷയില്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.


കടുത്ത ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും ശ്വാസ സംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്കും മാസ്‌ക് ധരിക്കേണ്ടതില്ല. (ഇങ്ങനെ ഇളവ് തേടുന്നവർ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോർട്ട് ആവശ്യമെങ്കില്‍ അധിക‍ൃതർക്ക് നല്‍കാന്‍ ബാധ്യസ്ഥരാണ്)


കാറില്‍ ഒറ്റയ്‌ക്കോ കുടുംബത്തിലെ ആരുടെയെങ്കിലും ഒപ്പമോ യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് നി‍ർബന്ധമല്ല. അതേസമയം പൊതു ഗതാഗത സംവിധാനത്തിലാണ് യാത്രയെങ്കില്‍ മാസ്ക് നിർബന്ധം. അതേസമയം ഭക്ഷണം കഴിക്കാനായി റസ്റ്ററന്‍റില്‍ പോകുമ്പോള്‍ സാമൂഹിക അകലം പാലിച്ചാണ് ഇരിക്കുന്നതെങ്കില്‍ മാസ്ക് മാറ്റാം.

ജോഗിംഗ്, നീന്തല്‍ മറ്റ് കായിക വിനോദങ്ങള്‍ എന്നിവ ചെയ്യുമ്പോഴും മാസ്ക് നിർബന്ധമല്ല ഓഫിസില്‍ ഒറ്റയ്ക്ക് ആയിരിക്കുമ്പോള്‍ ചുറ്റും ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാസ്‌ക് ഒഴിവാക്കാം. അതേപോലെ പല്ല്, കണ്ണ്, മൂക്ക്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളില്‍ പരിശോധന നടത്തുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.