ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും; കാലതാമസം വരുത്തില്ല: നിയമസഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി

ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കും; കാലതാമസം വരുത്തില്ല: നിയമസഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതില്‍ കാല താമസം വരില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുക എന്നത് യുഡിഎഫിന്റെ വാഗ്ദാനമാണ്. അത് എല്‍ഡിഎഫിന്റെ വാഗ്ദാനം പോലെയായിരിക്കില്ല.

ക്ഷേമ പെന്‍ഷന്‍ അര്‍ഹരായവരിലേക്ക് എത്തുന്നതിന് വേണ്ടി മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി പുതിയ സംവിധാനം സര്‍ക്കാര്‍ ഗൗരവകരമായി പരിശോധിക്കുന്നുണ്ടെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ 24-ാം തിയതി മുതല്‍ വിതരണം ചെയ്യുമെന്നും മുടങ്ങാതെ പെന്‍ഷന്‍ നല്‍കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ ശ്രമമെന്നും സതീശന്‍ പറഞ്ഞു.

'ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം എല്‍ഡിഎഫ് നല്‍കിയ വാഗ്ദാനം പോലെ ആയിരിക്കില്ല. എല്‍ഡിഎഫ് 2500 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.

ആദ്യ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലാവധി തീരാനിരിക്കെയാണ് 1500 ഉള്ളത് 100 രൂപ കൂട്ടിയത്. അതില്‍ നിന്ന് 2000 ആക്കി ഉയര്‍ത്തിയത് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ്. അത്തരമൊരു കാലതാമസം യുഡിഎഫ് വരുത്തില്ല'- സതീശന്‍ പറഞ്ഞു.

വീടുകളില്‍ എസി വെച്ചത് കൊണ്ട് പെന്‍ഷന്‍ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതിയുണ്ട്. അത്തരത്തില്‍ പെന്‍ഷന്‍ മാനദണ്ഡങ്ങളില്‍ പല പരാതികളും ഉയര്‍ന്നിട്ടുണ്ടെന്നും ഇത് പരിശോധിക്കപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അനര്‍ഹരായ ചില ആളുകളും പദ്ധതിയില്‍ ഉണ്ട്. അര്‍ഹരെ ഉള്‍ക്കൊള്ളാനും അനര്‍ഹരെ ഒഴിവാക്കാനുമായി ഒരു സംവിധാനം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.