ഫ്രാന്‍സില്‍ ആദ്യ എബോള കേസ്; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന

ഫ്രാന്‍സില്‍ ആദ്യ എബോള കേസ്; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന

പാരീസ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ പടര്‍ന്നുപിടിക്കുന്ന എബോള വൈറസ് ഫ്രാന്‍സിലും സ്ഥിരീകരിച്ചു. കോംഗോയില്‍ നിന്ന് തിരിച്ചെത്തിയ ഒരു ഫ്രഞ്ച് ഡോക്ടര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് പുറത്ത് ഈ ഘട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ എബോള കേസാണിത്. എന്നാല്‍ ആഗോള തലത്തില്‍ നിലവില്‍ വലിയ അപകടസാധ്യതയോ ആശങ്കപ്പെടേണ്ട സാഹചര്യമോ ഇല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോംഗോയില്‍ സേവനമനുഷ്ഠിച്ച ശേഷം മടങ്ങിയെത്തിയ ഡോക്ടര്‍ക്കാണ് ഫ്രാന്‍സില്‍ രോഗം സ്ഥിരീകരിച്ചത്. യാത്രയിലുടനീളം നേരിയ തലവേദന ഒഴികെ മറ്റ് ഗുരുതര ലക്ഷണങ്ങളൊന്നും ഇദേഹത്തിനുണ്ടായിരുന്നില്ലെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും യാത്രയ്ക്കിടയില്‍ ശാരീരിക അസ്വസ്ഥതകള്‍ കൂടിയതിനെ തുടര്‍ന്ന് പാരീസിലെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഇദേഹത്തെ പ്രത്യേക ഐസൊലേഷനിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എബോള സ്ഥിരീകരിച്ചത്. നിലവില്‍ ഇദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണി

ആഗോളതലത്തില്‍ രോഗവ്യാപന സാധ്യത കുറവാണെങ്കിലും, ആരോഗ്യ പ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നത് ഗൗരവത്തോടെ കാണണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് ഓര്‍മ്മിപ്പിച്ചു. നിലവില്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല. എന്നാല്‍ കോംഗോയില്‍ മാത്രം ഇതുവരെ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇത് അവര്‍ നേരിടുന്ന വലിയ അപകട സാധ്യതയെയും ആശുപത്രികളില്‍ അണുബാധ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെയുമാണ് കാണിക്കുന്നതെന്ന് ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.