തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്; എല്‍ഡിഎഫ് നിലപാട് നിര്‍ണായകം

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ നീക്കവുമായി യുഡിഎഫ്; എല്‍ഡിഎഫ് നിലപാട് നിര്‍ണായകം

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദങ്ങളും തമ്മിലടിയും മുറുകുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ യുഡിഎഫ് നീക്കം.

ഭരണ സ്തംഭനം ചൂണ്ടിക്കാണിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കമാണ് യുഡിഎഫ് നടത്തുന്നത്. ഇന്ന് വൈകുന്നേരം ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കോണ്‍ഗ്രസിന്റെ അവിശ്വാസ നീക്കത്തില്‍ ഇടതുപക്ഷത്തിന്റെ തീരുമാനം നിര്‍ണായകമാണ്.

101 അംഗ കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണം നടത്തുന്നത്. എല്‍ഡിഎഫിന് 29 സീറ്റും യുഡിഎഫിന് 20 സീറ്റുമാണ് നഗരസഭയിലുള്ളത്. ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതന്‍ കാപ്പ കേസില്‍ ജയിലിലാണ്. ഈ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും യുഡിഎഫ് വിമതനും ഒത്തുചേര്‍ന്നാല്‍ ഭരണപക്ഷത്തിനെതിരെ 50 പേരാകും.

സുഗതന് ജാമ്യം കിട്ടിയാല്‍ മാത്രമേ അദേഹത്തിന് കോര്‍പറേഷനിലെ അടുത്ത നടപടിക്രമങ്ങളില്‍ പങ്കെടുക്കാനാവൂ. മാത്രമല്ല അടുത്ത രണ്ട് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്ന പക്ഷം സുഗതന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടുകയും ചെയ്യും എന്ന പ്രതിസന്ധിയും ബിജെപിക്ക് മുന്നിലുണ്ട്.

പ്രതിപക്ഷം അവിശ്വാസം അവതരിപ്പിച്ചാല്‍ അതു നേരിടുമെന്ന് ബിജെപി നേതാവും മേയറുമായ വി.വി രാജേഷ് പ്രതികരിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഞ്ച് വര്‍ഷത്തേക്ക് ബിജെപി ഭരണത്തിന് ഭീഷണിയില്ലെന്നും മേയര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.