ആറ്റോമിക് ബോംബിനേക്കാള്‍ മാരകം; കിം ജോങ് ഉന്നിന്റെ കസേര തെറിപ്പിക്കാന്‍ പോന്ന മാതൃ രഹസ്യം!

ആറ്റോമിക് ബോംബിനേക്കാള്‍ മാരകം; കിം ജോങ് ഉന്നിന്റെ കസേര തെറിപ്പിക്കാന്‍ പോന്ന മാതൃ രഹസ്യം!

പ്യോങ്യാങ്: ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോങ് ഉന്നിന്റെ ഭരണം താങ്ങി നിര്‍ത്തുന്നത് പൈക്തു എന്ന പവിത്രമായ രാജരക്ത പരമ്പരയുടെ അവകാശവാദമാണ്. എന്നാല്‍ സ്വന്തം വംശ ശുദ്ധിയെക്കുറിച്ച് വാചാലനാകുന്ന കിം കഴിഞ്ഞ 15 വര്‍ഷത്തെ ഭരണത്തിനിടയില്‍ ഒരിക്കല്‍ പോലും തന്റെ അമ്മയുടെ പേര് പരസ്യമായി പറഞ്ഞിട്ടില്ല. കിമ്മിന്റെ അമ്മയുടെ യഥാര്‍ത്ഥ പശ്ചാത്തലം പുറത്ത് വന്നാല്‍ അത് ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ അടിത്തറ ഇളക്കാന്‍ പോന്ന ഒരു ആറ്റോമിക് ബോംബ് ആയി മാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കിം ജോങ് ഉന്നിന്റെ അമ്മയായ കോ യോങ് ഹുയി ജനിച്ചത് ജപ്പാനിലെ ഒസാക്കയിലാണ്. ഉത്തരകൊറിയന്‍ സാമൂഹിക വ്യവസ്ഥയായ സോങ്ബണ്‍ പ്രകാരം ജപ്പാനില്‍ നിന്നും കുടിയേറിയ ഇവര്‍ ഏറ്റവും താഴെത്തട്ടിലുള്ള വേവറിങ് വിഭാഗത്തിലാണ് പെടുന്നത്. വിദേശ ആശയങ്ങളാല്‍ മലിനപ്പെട്ടവരെന്നും ശത്രുതാപരമായ പശ്ചാത്തലമുള്ളവരെന്നും മുദ്രകുത്തി ഇവരെ ജേപ്പോ എന്നാണ് ഉത്തരകൊറിയക്കാര്‍ വിളിച്ചിരുന്നത്. മാന്‍സുഡേ ആര്‍ട്ട് ഗ്രൂപ്പിലെ നര്‍ത്തകിയായിരുന്ന കോയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായാണ് മുന്‍ ഭരണാധികാരി കിം ജോങ് ഇല്‍ ഇവരെ ഒപ്പം കൂട്ടുന്നത്. എന്നാല്‍ ഈ ബന്ധത്തിന് സ്ഥാപക നേതാവായ കിം ഇല്‍ സുങിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അതിനാല്‍ കിം ജോങ് ഉന്‍ ഉള്‍പ്പെടെയുള്ള ഇവരുടെ മക്കളെ വോണ്‍സാന്‍ എന്ന തീരദേശ നഗരത്തില്‍ ഒളിവിലാണ് താമസിപ്പിച്ചിരുന്നത്.

ഔദ്യോഗിക പത്‌നിയിലുണ്ടായ കുട്ടികള്‍ പെണ്‍കുട്ടികളായതിനാലും മൂത്ത മകന്‍ കിം ജോങ് നാം പരിഷ്‌കരണവാദി ആയതിനാലും കോ യോങ് ഹുയി തന്റെ മകനായ കിം ജോങ് ഉന്നിനെ കഠിന പരിശ്രമത്തിലൂടെ അധികാരത്തിലേക്ക് എത്തിക്കുകയായിരുന്നു. 2004 ല്‍ പാരീസില്‍ വെച്ചായിരുന്നു കോയുടെ മരണം. തന്റെ അമ്മയുടെ ജപ്പാന്‍ പശ്ചാത്തലം പുറത്തറിഞ്ഞാല്‍ പൈക്തു രക്ത പരമ്പരയുടെ വിശുദ്ധി ചോദ്യം ചെയ്യപ്പെടും എന്ന് കിമ്മിന് നന്നായറിയാം. അതുകൊണ്ടാണ് സ്വന്തം ജന്മദിനം പോലും അദേഹം അവധിയായി പ്രഖ്യാപിക്കാത്തത്. ഈ അരക്ഷിതാവസ്ഥ മറികടക്കാനാണ് പ്യോങ്യാങിലെ ഉപരിവര്‍ഗ കുടുംബത്തില്‍ നിന്നുള്ള തന്റെ പത്‌നി റി സോള്‍ ജൂവിനെയും മകളെയും തുടക്കത്തില്‍ തന്നെ കിം പൊതുവേദികളില്‍ സജീവമായി ഒപ്പം കൂട്ടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.