'വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ പത്തിലധികം ആന്തരികാവയവങ്ങള്‍ കാണാനില്ല': ഗുരുതര പരാതിയുമായി കുടുംബം

'വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ പത്തിലധികം ആന്തരികാവയവങ്ങള്‍ കാണാനില്ല': ഗുരുതര പരാതിയുമായി കുടുംബം

ലക്‌നോ: വെനസ്വേലയില്‍ കപ്പല്‍ ജീവനക്കാരനായിരുന്ന ഇന്ത്യന്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു എന്ന് കാണിച്ച് ഇക്കഴിഞ്ഞ മെയ് മാസമാണ് രാകേഷ് ചൗഹാന്‍  (33) എന്ന നാവികന്റെ ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള കുടുംബത്തിന് വിവരം ലഭ്യമായത്.

എന്നാല്‍ ഒരു മാസത്തിനു ശേഷം ജൂണ്‍ നാലിനാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മരണത്തില്‍ സംശയം തോന്നിയ കുടുംബം ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് വാങ്ങി മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തി. ഈ റിപ്പോര്‍ട്ടിലാണ് ശരീരത്തില്‍ ആന്തരികാവയവങ്ങളൊന്നും ഇല്ലെന്ന വിവരം അറിഞ്ഞത്.

തലച്ചോറ്, ഹൃദയം, ശ്വാസകോശങ്ങള്‍, കരള്‍, വൃക്കകള്‍, പ്ലീഹ, ആമാശയം, കുടലുകള്‍, തൈറോയ്ഡ്, ശ്വാസനാളം എന്നിവയെല്ലാം ശരീരത്തില്‍ നിന്ന് നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്നു. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.

സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് സീഫെയറേഴ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഫ്എസ്യുഐ) രംഗത്തെത്തിയിട്ടുണ്ട്. വെനസ്വേലന്‍ അധികൃതര്‍ മരണ കാരണം സംബന്ധിച്ച വിവരങ്ങളോ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ കൈമാറാത്തതില്‍ ദുരൂഹതയുണ്ടെന്നും നാവികര്‍ ബലിയാടുകളാക്കപ്പെടുകയാണെന്നും എഫ്എസ്യുഐ ആരോപിച്ചു.

സംഭവത്തില്‍ ഇന്ത്യന്‍ എംബസി അടിയന്തരമായി ഇടപെടണമെന്നും കൃത്യമായ അന്വേഷണം വേണമെന്നും ഫെഡറേഷന്‍ എക്‌സില്‍ ആവശ്യപ്പെട്ടു. 2025 നവംബറിലാണ് രാകേഷ് ചൗഹാന്‍ കപ്പല്‍ ജീവനക്കാരനായി വെനസ്വേലയിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.