ന്യൂയോർക്ക്: പ്രമുഖ രാഷ്ട്രീയ പ്രവർത്തകനും ടേണിങ് പോയിന്റ് യുഎസ്എ എന്ന യുവജന സംഘടനയുടെ സ്ഥാപകനുമായ ചാർലി കിർക്കിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് ശേഷം പ്രതിയായ 23 കാരൻ ടൈലർ റോബിൻസൺ തന്റെ റൂംമേറ്റിനോട് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയതായി കോടതിയിൽ മൊഴി. "ഞാനത് ചെയ്യാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു" എന്ന് റോബിൻസൺ തന്നോട് പറഞ്ഞതായി റൂംമേറ്റായ ലാൻസ്റ്റിങ്സ് കോടതിയിൽ സാക്ഷ്യപ്പെടുത്തി.
യൂട്ടാവാലി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചാർലി കിർക്ക് വെടിയേറ്റു മരിച്ചത്. പ്രതിയായ റോബിൻസണ് ചാർലി കിർക്കിനോട് കടുത്ത രാഷ്ട്രീയ വെറുപ്പ് ഉണ്ടായിരുന്നതായും ഇയാൾ നിരന്തരം രാഷ്ട്രീയ റേഡിയോ ഷോകൾ കേൾക്കാറുണ്ടായിരുന്നുവെന്നും സാക്ഷി കോടതിയിൽ പറഞ്ഞു.
കൊലപാതകം നടന്ന ദിവസം തന്നെ റോബിൻസൺ റൂംമേറ്റിന് ഒരു കുറിപ്പും സന്ദേശവും അയച്ചിരുന്നു. "ചാർലി കിർക്കിനെ ഇല്ലാതാക്കാൻ എനിക്കൊരു അവസരം ലഭിച്ചു, ഞാൻ അത് വിനിയോഗിച്ചു" എന്നായിരുന്നു സന്ദേശം. കൃത്യം നടത്തിയ ശേഷം റോബിൻസൺ റൂംമേറ്റിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ "ക്ഷമിക്കണം, അത് ഞാൻ തന്നെയാണ് ചെയ്തത്" എന്ന് സമ്മതിച്ചതായും കോടതിയിൽ വെളിപ്പെടുത്തി.
കൊലപാതകത്തിന് ഉപയോഗിച്ച ബോൾട്ട് ആക്ഷൻ റൈഫിൾ, സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത വെടിയുണ്ടകൾ എന്നിവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വെടിയുണ്ടകളിൽ ‘ഫാസിസ്റ്റ്’, ‘സ്വവർഗാനുരാഗി’ തുടങ്ങിയ വാചകങ്ങൾ കൊത്തിവെച്ചിരുന്നു. ഇതിനായി പ്രതി മാസങ്ങൾക്ക് മുൻപേ ഉപകരണം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന അടുത്ത ദിവസം വൈകിട്ട് പ്രതി മാതാപിതാക്കൾക്കൊപ്പം പൊലീസ് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു. കേസിലെ പ്രാഥമിക വാദങ്ങൾ കോടതിയിൽ തുടർന്നു വരികയാണ്. ചാർലി കിർക്കിന്റെ കുടുംബവും ഡൊണാൾഡ് ട്രംപ് ജൂനിയർ ഉൾപ്പെടെയുള്ള പ്രമുഖരും കോടതി നടപടികൾ വീക്ഷിക്കാൻ എത്തിയിരുന്നു.