ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിയും എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുമായ സാവരിയ ബസന്തിന്റെ (21) മരണം ശരീരത്തിലേറ്റ അതിദാരരുണമായ ക്ഷതങ്ങള്‍ മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലച്ചോറിലുണ്ടായ രക്തസ്രാവവും തലയ്‌ക്കേറ്റ ഗുരുതര പരിക്കും നെഞ്ചിലെ ആഴത്തിലുള്ള ചതവുകളുമാണ് മരണത്തിന് കാരണമായത്.
റീപോസ്റ്റ്‌മോര്‍ട്ടത്തിലും ക്രൂരമായ ശാരീരിക പീഡനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് തലയില്‍ രണ്ടിടങ്ങളില്‍ മാരകമായ മുറിവുകളുണ്ട്. ലാപ്‌ടോപ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നെങ്കിലും ഇത് കുടുംബം സ്ഥിരീകരിച്ചിട്ടില്ല. തലയോട്ടി തകരുമാറ് ആഘാതമേല്‍പ്പിച്ച ആയുധം ഏതാണെന്ന കാര്യത്തില്‍ ഇപ്പോഴും നിഗൂഢത തുടരുകയാണ്. മുഖം മുതല്‍ കാല്‍പാദം വരെ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളുണ്ട്. നെഞ്ചിലെ പാടുകള്‍ ശക്തമായ ചവിട്ടേറ്റതാണെന്ന് കരുതപ്പെടുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പുലാമാന്തോള്‍ സ്വദേശിയുമായ സദറുല്‍ അനം (22) ഉസ്‌ബെക്ക് പൊലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റകൃത്യം വിദേശത്തായതിനാല്‍ ഡി.ജി.പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടികള്‍ ആരംഭിച്ചു. ഇതിനായി ഹരിപ്പാട് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ്.
ഉസ്‌ബെക്കിസ്ഥാനിലെ ശക്തമായ നിയമ സംവിധാനത്തിലൂടെ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സാവരിയയുടെ കുടുംബം.