ഡേലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കാന്‍ നിയമ നിര്‍മാണം: സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്ട് പാസാക്കി യു.എസ് ജനപ്രതിനിധി സഭ

ഡേലൈറ്റ് സേവിങ് ടൈം സ്ഥിരമാക്കാന്‍ നിയമ നിര്‍മാണം: സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്ട് പാസാക്കി യു.എസ് ജനപ്രതിനിധി സഭ

വാഷിങ്ടണ്‍: വര്‍ഷത്തില്‍ രണ്ട് തവണ ക്ലോക്കിലെ സമയം മാറ്റുന്ന പതിവ് അവസാനിപ്പിക്കുന്നതിനുള്ള സുപ്രധാന നിയമ നിര്‍മാണത്തിന് അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ അംഗീകാരം. ഡേലൈറ്റ് സേവിങ് ടൈം രാജ്യത്ത് സ്ഥിരമാക്കാനായി സമര്‍പ്പിച്ച സണ്‍ഷൈന്‍ പ്രൊട്ടക്ഷന്‍ ആക്ട് 117 നെതിരെ 308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് പാസാക്കിയത്.

സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ച ശേഷം പ്രസിഡന്റ് ഒപ്പ് വെയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെ അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും കാലങ്ങളായി തുടരുന്ന സമയം മാറ്റത്തിന് പൂര്‍ണ അറുതിയാകും.

നിലവിലെ രീതി അനുസരിച്ച് എല്ലാ വര്‍ഷവും മാര്‍ച്ചില്‍ ക്ലോക്കിലെ സമയം ഒരു മണിക്കൂര്‍ മുന്നോട്ടും നവംബറില്‍ ഒരു മണിക്കൂര്‍ പിന്നോട്ടും ക്രമീകരിക്കാറുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഈ മാറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാകുകയും ഡേലൈറ്റ് സേവിങ് ടൈം വര്‍ഷം മുഴുവന്‍ ഒരുപോലെ തുടരുകയും ചെയ്യും.

വൈകുന്നേരങ്ങളില്‍ കൂടുതല്‍ സ്വാഭാവിക വെളിച്ചം ലഭ്യമാക്കുക, സമയം മാറ്റം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ഉറക്ക കുറവും പരിഹരിക്കുക, വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുക എന്നിവയാണ് ഈ പരിഷ്‌കാരത്തെ പിന്തുണയ്ക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ശൈത്യ കാലത്ത് രാവിലെകളില്‍ വെളിച്ചം വൈകിയെത്തുന്നത് ദൈനംദിന ജീവിതത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും വിമര്‍ശകര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

അതേസമയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഉപരിസഭയായ സെനറ്റിലെ വോട്ടെടുപ്പും പ്രസിഡന്റിന്റെ അനുമതിയും പൂര്‍ത്തിയായാല്‍ മാത്രമേ രാജ്യ വ്യാപകമായി പുതിയ സമയക്രമം നിലവില്‍ വരികയുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.