പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍; സ്വന്തം പതാകയും കറന്‍സിയും പുറത്തിറക്കി

പാകിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍; സ്വന്തം പതാകയും കറന്‍സിയും പുറത്തിറക്കി

ഇസ്ലമാബാദ്: ഇനി മുതല്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും തങ്ങള്‍ സ്വതന്ത്രരായി എന്നും പ്രഖ്യാപിച്ച് ബലൂചിസ്ഥാന്‍. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്‍' എന്ന ഔദ്യോഗിക പ്രസ്താവനയിലാണ് ഈ പ്രഖ്യാപനമുള്ളത്.

പുതിയ രാജ്യം പിറന്നുവെന്നും തങ്ങള്‍ക്ക് സ്വന്തമായി ദേശീയ പതാകയും ദേശീയ ഗാനവും ഒപ്പം കറന്‍സിയും നിലവില്‍വന്നുവെന്നും അവകാശപ്പെടുന്നുണ്ട്. ബലൂചിസ്ഥാന്റെ 85 ശതമാനവും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ബലൂചി ഫലൂസ് ആണ് പുതിയ രാജ്യത്തിന്റെ കറന്‍സിയായി നിര്‍ദേശിച്ചിരിക്കുന്നത്. മേഖലയിലെ പ്രകൃതിദത്തമായ ഖനന സമ്പത്തിന്റെ നിയന്ത്രണം പുതിയ ഭരണകൂടം ഏറ്റെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണം, ചെമ്പ് ഖനികള്‍ക്ക് പുറമെ, സജീവമായ 150 ലധികം പ്രകൃതി വാതക പാടങ്ങളുടേയും 1,200 കല്‍ക്കരി ഖനികളുടെയും അധികാരം ഇനി റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാന്റെ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

ബലൂചിസ്ഥാന്‍ രാജ്യത്തിന്റെ പ്രഖ്യാപനത്തോടെ പാക് സൈന്യത്തിലേയും പൊലീസിലേയും നിരവധി ബലൂചുകള്‍ രാജിവച്ച് പുറത്ത് വരുന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഈ സംഭവ വികാസങ്ങളോട് പാകിസ്ഥാന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

സമൂഹ മാധ്യമങ്ങളില്‍ മാത്രം പ്രചരിക്കുന്ന ഒരു പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിക്കേണ്ടതില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്. പാകിസ്ഥാന്‍ നടത്തിവരുന്ന ആണവ ഭീഷണിയും തീവ്രവാദ നിലപാടുകളും അവസാനിപ്പിക്കാനും പ്രാദേശിക സുസ്ഥിരത ഉറപ്പാക്കാനും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം അനിവാര്യമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.