ഇറാനില്‍ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക; 30 സിവിലിയന്‍മാരും ഏഴ് സൈനികരും കൊല്ലപ്പെട്ടു

ഇറാനില്‍ വ്യോമാക്രമണം ശക്തമാക്കി അമേരിക്ക; 30 സിവിലിയന്‍മാരും ഏഴ് സൈനികരും കൊല്ലപ്പെട്ടു

ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്ക നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ 30 സിവിലിയന്‍മാരും ഏഴ് ഇറാനിയന്‍ സൈനികരും കൊല്ലപ്പെട്ടു. 250 ലധികം പേര്‍ക്ക് പരിക്കേറ്റു.

പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നതിനാല്‍ കൂടുതല്‍ ആളപായം ഒഴിവായതെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ആക്രമണത്തിന് ഉചിതമായ സമയത്ത് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാനിയന്‍ സൈന്യം പ്രഖ്യാപിച്ചു.

തിരിച്ചടിയുടെ ഭാഗമായി അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പ്രത്യാക്രമണം നടത്തി. ബഹ്റിന്‍, കുവൈറ്റ്്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങളാണ് പ്രധാനമായും ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ബഹ്‌റിനിലെ അമേരിക്കയുടെ അഞ്ചാം കപ്പല്‍പ്പടയ്ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്താന്‍ കഴിഞ്ഞുവെന്നും ഐ.ആര്‍.ജി.സി അവകാശപ്പെട്ടു.

ഇറാനിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള യു.എസ് ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാനിലെ യു.എന്‍ പ്രതിനിധി അമീര്‍ സെയ്ദ് ഇരവാനി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് നല്‍കിയ കത്തില്‍ പറഞ്ഞു.

അതേസമയം ഇറാനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ മതി എന്ന് പറയുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയ ട്രംപ്, ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടെയുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമണ ലക്ഷ്യങ്ങളായിരിക്കുമെന്നും വ്യക്തമാക്കി.

ഇരു പക്ഷവും തമ്മിലുള്ള ആക്രമണം മേഖലയിലെ സംഘര്‍ഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീക്കിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ഹുര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ സൈന്യം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.