ദുബായ്: കോവിഡ് പോസിറ്റീവാണോയെന്ന് ശ്വസന പരിശോധന വഴി അറിയാന്‍ സാധിക്കുന്ന പുതിയ സാങ്കേതിക വിദ്യയുടെ പരീക്ഷണം ദുബായില്‍ പുരോഗമിക്കുന്നു. മുഹമ്മദ് ബിന്‍ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്റ് ഹെല്‍ത്ത് സയൻസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി, ടെസ്റ്റ് വികസിപ്പിച്ച ബ്രീത്തോണിക്സ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന രീതിയുടെ പരീക്ഷണഘട്ടം നടക്കുന്നത്.

ശ്വാസ പരിശോധനയിലൂടെ അറുപത് സെക്കന്റുകള്‍ക്കുളളില്‍ കോവിഡ് പോസിറ്റീവാണോയെന്ന് അറിയാന്‍ സാധിക്കുമെന്നുളളതാണ് ഏറ്റവും പ്രധാന നേട്ടം. പരിശോധനയുടെ കൃത്യത നിർണയിക്കാനായി 2500 ലധികം രോഗികള്‍ക്ക് ദ്രുത പരിശോധന നടത്തും.

നിലവില്‍ കോവിഡ് പിസിആർ പരിശോധനയ്ക്ക് മണിക്കൂറുകള്‍ എടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അറുപത് സെക്കന്റുകൊണ്ട് ഫലമറിയുന്ന രീതിവിജയമായാല്‍ രോഗ നിർണയത്തിലും ചികിത്സയിലും അത് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ശ്വസന പരിശോധന വഴി രോഗനിർണയം നടത്തുന്ന രീതി അംഗീകരിക്കപ്പെട്ടാല്‍ കൂടുതല്‍ ജനങ്ങളിലേക്ക് രോഗം പകരും മുന്‍പ് തിരിച്ചറിയാനും ചികിത്സ നടത്താനും സാധിക്കുമെന്നുളളതും നേട്ടമാണ്.