ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ രാഷ്ട്രീയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെയും വിവിധ പ്രതിപക്ഷ കക്ഷികളുടെയും വന്‍ പ്രതിഷേധം. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ഉപരോധത്തിനൊടുവില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, ഡി.കെ ശിവകുമാര്‍, അഖിലേഷ് യാദവ് തുടങ്ങി പ്രമുഖ നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.

സി.ജെ.പി പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചും നീറ്റ് പരീക്ഷാ തട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ടുമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉടനടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കള്‍ വസതിക്ക് തൊട്ടുമുന്നില്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പൊലീസ് നടപടിക്കിടെ ഉണ്ടായ പിടിവലിയിലും ബല പ്രയോഗത്തിലും രാഹുല്‍ ഗാന്ധിക്കും മറ്റ് നിരവധി നേതാക്കള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

വനിതാ എം.പിമാര്‍ അടക്കമുള്ള ജനപ്രതിനിധികളെ പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. നേരത്തെ പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സ്ഥലത്തെത്തി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരീക്ഷാ തട്ടിപ്പിലെ ഭരണകൂട വീഴ്ചയില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കിയില്ലെന്നാരോപിച്ച് പ്രതിപക്ഷം സമരം തുടരുകയായിരുന്നു. നേതാക്കള്‍ കസ്റ്റഡിയിലായതോടെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.