സര്‍ക്കാര്‍ ഉറപ്പ് ജലരേഖയായി: പ്രതിഷേധക്കാര്‍ക്ക് നിയമസഹായവുമായി സിജെപിയുടെ പുതിയ വെബ്സൈറ്റ്

സര്‍ക്കാര്‍ ഉറപ്പ് ജലരേഖയായി: പ്രതിഷേധക്കാര്‍ക്ക് നിയമസഹായവുമായി സിജെപിയുടെ പുതിയ വെബ്സൈറ്റ്

ന്യൂഡല്‍ഹി: പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് പാലിച്ചില്ലെന്ന് സിജെപി. വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി. സമരക്കാര്‍ക്കെതിരെ പൊലീസ് നടത്തിയ അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവെക്കാന്‍ സാക്ഷി എന്ന വെബ്സൈറ്റ് ആരംഭിച്ചതായും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപില്‍ സിബലിനൊപ്പമാണ് സിജെപി പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. കപില്‍ സിബല്‍ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

സര്‍ക്കാര്‍ ഉറപ്പുകള്‍ പാലിക്കുന്നില്ല. ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ശ്രമിക്കുന്നത്. സമരം ചെയ്ത എല്ലാവര്‍ക്കും നിയമസഹായം സിജെപി ഉറപ്പാക്കും. ഇതിനായി cockroachjantaparty.org/saakshi എന്ന വെബ്സൈറ്റ് ആരംഭിച്ചു. പൊലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ തെളിവായി ഇതില്‍ അപ്‌ലോഡ് ചെയ്യാം. ഇത് പരിശോധിച്ച് സിജെപിയുടെ ടീം ബന്ധപ്പെടുകയും നിയമപരമായ സഹായം ലഭ്യമാക്കുകയും ചെയ്യുമെന്നും സൗരവ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ ഏത് ഭാഗത്തും നിയമസഹായം ലഭ്യമാക്കാമെന്ന് കപില്‍ സിബല്‍ ഉറപ്പ് നല്‍കി. നിയമ നടപടികള്‍ നേരിടുന്നവരെ സഹായിക്കാനുള്ള ധനസമാഹരണത്തിനായി വെബ്സൈറ്റ് ആരംഭിക്കും. ഒരു രൂപയാണെങ്കില്‍ പോലും എല്ലാവരും ഇതിലേക്ക് സംഭാവന നല്‍കണമെന്ന് അദേഹം അഭ്യര്‍ഥിച്ചു. ഫണ്ട് വിതരണം സിജെപി നടത്തും. ഇന്ത്യയുടെ പുരോഗതിക്ക് വേണ്ടിയുള്ള പ്രസ്ഥാനമാണ് ഇതെന്നും കപില്‍ സിബല്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.