ന്യൂയോർക്ക്: അപ്രതീക്ഷിത പരിക്കിലും പരാജയത്തിലും തളരാതെ, ദൈവത്തിലുള്ള തന്റെ അചഞ്ചലമായ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ച് പ്രശസ്ത യുഎഫ്സി ബോക്സിങ് താരം കോർണർ മക്രഗർ രംഗത്ത്. മാക്സ് ഹോളോവോയുമായുള്ള പോരാട്ടത്തിൽ ആദ്യ റൗണ്ടിൽ തന്നെ കാലിനു പരിക്കേറ്റതിനെ തുടർന്ന് താരത്തിന് മത്സരത്തിൽ നിന്നും പുറത്താകേണ്ടി വന്നിരുന്നു.
മത്സരത്തിന് പിന്നാലെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ക്രൈസ്തവ വിശ്വാസം തുറന്നു പറഞ്ഞത്. വിശുദ്ധ ഗ്രന്ഥത്തിലെ ഗലാത്തിയക്കാർക്ക് എഴുതിയ ലേഖനം രണ്ടാം അധ്യായം ഇരുപതാം വാക്യമായ "ഞാൻ ക്രിസ്തുവിനോടുകൂടി ക്രൂശിതനായിരിക്കുന്നു, ഇനിമേൽ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്" എന്ന വചനം താരം ഏറ്റുപറയുകയുണ്ടായി. പരാജയത്തിന്റെ വേദന കഠിനമാണെങ്കിലും താൻ അതിനു കീഴടങ്ങില്ലെന്നും ദൈവത്തിൽ സർവസമർപ്പണം ചെയ്ത് മുന്നോട്ടു പോകുമെന്നും അദേഹം വ്യക്തമാക്കി.
മനുഷ്യന്റെ സാഹചര്യങ്ങളെക്കാൾ ദൈവത്തിന്റെ പദ്ധതികളിലാണ് താൻ വിശ്വസിക്കുന്നതെന്നും, ഈ പരാജയം തന്റെ കഥയുടെ അവസാനമല്ലെന്നും മക്രഗർ കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്കും ദീർഘനാളത്തെ വിശ്രമത്തിനും ശേഷം വീണ്ടും റിങ്ങിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് താരം.
ലോകത്തിനുമുന്നിൽ വലിയ പരാജയം ഏറ്റുവാങ്ങിയപ്പോഴും നിരാശനാകാതെ ക്രിസ്തുവിനെ പ്രത്യാശയുടെ കേന്ദ്രമാക്കി ഉയർത്തിക്കാട്ടിയ താരത്തിന്റെ നിലപാടിനെ വലിയ ആദരവോടെയാണ് ആഗോള വിശ്വാസി സമൂഹം നോക്കി കാണുന്നത്.